സഹായിക്കാൻ അവർ നിറുത്തി
കാനഡയിലെ ആൽബെർട്ടയിൽ താമസിക്കുന്ന ബോബ്, കൊടുംതണുപ്പും പ്രതികൂലകാലാവസ്ഥയും ഉണ്ടായിരുന്ന ഒരു ദിവസം മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗതയിൽ വാൻ ഓടിച്ചുവരികയായിരുന്നു. പെട്ടന്നു വാനിന്റെ പിന്നിലെ ഇടതുവശത്തുള്ള ടയർ പൊട്ടി. ആദ്യം എന്താണു സംഭവിച്ചതെന്നു ബോബിനു മനസ്സിലായില്ല. വീട് എത്താൻ അഞ്ചു കിലോമീറ്ററേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ബോബ് യാത്ര തുടരാൻതന്നെ തീരുമാനിച്ചു.
യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിലേക്കു ബോബ് അയച്ച കത്തിൽ, പിന്നീട് എന്താണു സംഭവിച്ചതെന്നു വിശദീകരിക്കുന്നു: “പിന്നാലെ വന്ന ഒരു കാറിലുണ്ടായിരുന്ന അഞ്ചു ചെറുപ്പക്കാർ, ചില്ലു താഴ്ത്തി എന്റെ വണ്ടിയുടെ ടയർ പൊട്ടിയെന്നു പറഞ്ഞു. ഞങ്ങൾ രണ്ടു കൂട്ടരും വണ്ടി ഒതുക്കി. വാനിന്റെ ടയർ മാറ്റിത്തരാമെന്ന് അവർ പറഞ്ഞു. വണ്ടിയിൽ സ്റ്റെപ്പിനി ടയറോ ജാക്കിയോ ഉണ്ടോ എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. ഞാൻ വീൽച്ചെയറിൽ ഹൈവേയുടെ ഒരു വശത്ത് ഇരുന്നു. ആ കുട്ടികൾ വാനിന്റെ അടിയിലേക്കു നൂണ്ടുകയറി സ്റ്റെപ്പിനി ടയറും ജാക്കിയും കണ്ടുപിടിച്ച് ടയർ മാറ്റിത്തന്നു. നല്ല വസ്ത്രം ധരിച്ച അവർ കോച്ചിപ്പിടിക്കുന്ന തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നിട്ടും അതൊന്നും വകവെക്കാതെ പണി ചെയ്തു. അങ്ങനെ എനിക്കു യാത്ര തുടരാനായി. എനിക്ക് ഈ പണി ഒറ്റയ്ക്കു ചെയ്യാൻ കഴിയുമായിരുന്നില്ല.
“എന്നെ സഹായിച്ച ആ അഞ്ചു സാക്ഷിക്കുട്ടികൾക്കും നന്ദി. അവർ സുവിശേഷം അറിയിക്കാൻ പോകുന്ന വഴിയാണ് എന്നെ സഹായിക്കാൻ ഇറങ്ങിയത്. എന്താണോ പ്രസംഗിക്കുന്നത് അതുപോലെ ചെയ്യുന്നുവരുമാണ് ഈ കുട്ടികൾ. വലിയൊരു ബുദ്ധിമുട്ടിൽനിന്നാണ് അവർ എന്നെ രക്ഷിച്ചത്. ഞാൻ അതിനെ ശരിക്കും വിലമതിക്കുന്നു. അന്ന് ആ ഹൈവേയിൽ ഇങ്ങനെ അഞ്ചു മാലാഖമാർ ഉണ്ടാകുമെന്ന് ആരു കണ്ടു?”