വാർവിക്കിൽ തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന യഹോവയുടെ സാക്ഷികൾ
വാർവിക്കിലെ നിർമാണപ്രവർത്തനത്തിൽ സ്വമനസ്സോടെ പ്രവർത്തിക്കുന്നവരുടെ മനോഭാവം നിരീക്ഷകരെ ഞെട്ടിച്ചിരിക്കുന്നു. ലിഫ്റ്റുകൾ സ്ഥാപിച്ച ഒരു കമ്പനിയുടെ ഡയറക്ടർ ഒരു തൊഴിലാളിയോട് ഇങ്ങനെ പറഞ്ഞു: “മറ്റുള്ളവർക്കുവേണ്ടി സമയം ചെലവിടാൻ ഒട്ടും താത്പര്യം കാണിക്കാത്ത ഈ കാലത്ത്, നിങ്ങളുടെ ടീം ഒരു അസാധാരണ കുതിപ്പാണ് നടത്തുന്നത്.”
ന്യൂയോർക്കിലെ വാർവിക്കിൽ യഹോവയുടെ സാക്ഷികളുടെ പുതിയ ലോകാസ്ഥാനത്തിന്റെ പ്രവർത്തനം സ്വമേധാസേവകരാലാണ് നടത്തപ്പെടുന്നത് എന്നു കേട്ടപ്പോൾ അദ്ദേഹവും മറ്റുള്ളവരും കരുതിയത് ശനി, ഞായർ ദിവസങ്ങളിൽ മാത്രം അടുത്തുനിന്ന് വരുന്ന സാക്ഷികളാണ് ജോലി ചെയ്യുന്നത് എന്നാണ്. എന്നാൽ രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമായി തങ്ങളുടെ ജോലിയും മറ്റും ഉപേക്ഷിച്ച് മാസങ്ങളോളം എന്തിന് വർഷങ്ങളോളംപോലും ജോലി ചെയ്യാൻ എത്തിയിരിക്കുന്നവരെ കണ്ട് അവരുടെ കണ്ണു തള്ളിപ്പോയി.
2015-ന്റെ അവസാനമായപ്പോഴേക്കും ഏതാണ്ട് 23,000 സാക്ഷികൾ ഐക്യനാടുകളിലെ ബഥേൽ കുടുംബാംഗങ്ങളോടൊപ്പം സ്വമേധയാ വാർവിക്കിൽ പ്രവർത്തിച്ചു. പ്ലാൻ ചെയ്തതുപോലെതന്നെ നിർമാണം മുന്നോട്ടുപോകാൻ യഹോവയുടെ സാക്ഷികളല്ലാത്ത 750-ഓളം നിർമാണപ്രവർത്തകരും സഹായിച്ചു. അവരിൽ മിക്കവർക്കും യഹോവയുടെ സാക്ഷികളോടൊപ്പം പ്രവർത്തിക്കാനായതിൽ വലിയ സന്തോഷവും മതിപ്പും ഒക്കെ തോന്നി.
ഉന്മേഷം പകരുന്ന ഒരു അന്തരീക്ഷം
ഭിത്തികളും ജനലുകളും നിർമിച്ച് സ്ഥാപിക്കുന്ന ഒരു കമ്പനിയുടെ മാനേജർ ഇങ്ങനെ എഴുതി: “ഈ പ്രോജക്ടിൽ പ്രവർത്തിക്കുന്ന ഞങ്ങളുടെ കമ്പനിയിലുള്ളവർ ഇവിടെയുള്ളവരുടെ മനോഭാവം കണ്ട് അതിശയിച്ചുപോയി. മിക്കവരും ഈ പ്രോജക്ടിൽ ജോലി ചെയ്യുന്നതിന്റെ പ്രധാനകാരണവും ഇതുതന്നെയാണ്.”
താമസത്തിനുള്ള കെട്ടിടത്തിന്റെ നിർമാണത്തിന് ആളുകളെ കൊടുത്തത് മറ്റൊരു കമ്പനിയാണ്. ആ കമ്പനിയുടെ കരാർ അവസാനിച്ചപ്പോൾ അതിലെ മൂന്ന് തൊഴിലാളികൾ വാർവിക്കിൽത്തന്നെ തുടരാൻ തീരുമാനിച്ചു. അതുകൊണ്ട് അവർ ആ കമ്പനിയിലെ ജോലി വിട്ട് അവിടെ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയിൽ ജോലിക്കു ചേർന്നു.
സാക്ഷികൾ കാണിച്ച ക്രിസ്തീയഗുണങ്ങൾ പല ജോലിക്കാരിലും വലിയ പ്രഭാവം ചെലുത്തി. ഉദാഹരണത്തിന്, കെട്ടിടങ്ങൾക്ക് അടിത്തറ ഇടുന്ന ഒരു കമ്പനിയിൽ ജോലി ചെയ്ത ഒരാളുടെ കാര്യം നോക്കാം. വാർവിക്കിൽ ഏതാനും മാസം ജോലി ചെയ്ത അദ്ദേഹത്തിന്റെ മനോഭാവത്തിലും വീട്ടിലെ സംസാരത്തിലും വന്ന പ്രകടമായ മാറ്റം അദ്ദേഹത്തിന്റെ ഭാര്യ ശ്രദ്ധിച്ചു. സന്തോഷത്തോടെ അവൾ പറഞ്ഞു: “പഴയ ആളേ അല്ല ഇപ്പോൾ!”
“സാക്ഷികളായ സ്ത്രീകൾപോലും ജോലിക്കു വരുന്നു”
സൈറ്റിൽ ജോലി ചെയ്ത സാക്ഷികളിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ബസ്സോടിക്കൽ, മുറി വൃത്തിയാക്കൽ, എഴുത്തുകുത്ത് കൈകാര്യം ചെയ്യൽ എന്നിവയിൽ മാത്രമല്ല ഇവർ കഴിവ് തെളിയിച്ചത്. ഗതാഗതം നിയന്ത്രിക്കുക, പ്ലംബിങ്ങ് ചെയ്യുക, വലിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുക, ഫൈബർ-ഒപ്റ്റിക്ക് കേബിളുകൾ യോജിപ്പിക്കുക, പൈപ്പുകൾ ഇൻസുലേറ്റ് ചെയ്യുക, കൃത്രിമഭിത്തികൾ സ്ഥാപിക്കുക, കോൺക്രീറ്റ് കൊണ്ടുപോയി ഇടുക തുടങ്ങി എല്ലാ മേഖലകളിലും ഇവർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇവർ കഠിനാധ്വാനം ചെയ്തു.
ബസ്സിൽനിന്ന് ഇറങ്ങി ജോലിസ്ഥലത്തേക്ക് പോകുന്ന ചില ഭാര്യാഭർത്താക്കന്മാർ കൈകോർത്ത് പിടിച്ച് നടക്കുന്നത് മേൽക്കൂരയുടെ പണിക്കു വന്ന സാക്ഷിയല്ലാത്ത ഒരാൾ ശ്രദ്ധിച്ചു. അത് അദ്ദേഹത്തെ സ്പർശിച്ചു. സ്ത്രീകൾ സൈറ്റിൽ കഠിനാധ്വാനം ചെയ്യുന്നതും അദ്ദേഹം നിരീക്ഷിച്ചു. “ഞാൻ ആദ്യം വിചാരിച്ചത് ഭാര്യമാരൊക്കെ വെറുതെ ഭർത്താക്കന്മാരുടെകൂടെ വന്നതായിരിക്കും എന്നാണ്. പക്ഷേ പണി തുടങ്ങിയപ്പോൾ എനിക്കു കാര്യം പിടികിട്ടി! ന്യൂയോർക്ക് നഗരങ്ങളിലുടനീളമുള്ള സൈറ്റുകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. പക്ഷേ ഇങ്ങനെയൊരു കാര്യം ഞാൻ എവിടെയും കണ്ടിട്ടില്ല” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2014/2015-ലെ തണുപ്പുകാലം പതിവിലും ശക്തമായിരുന്നു. തണുത്തുറഞ്ഞ കാലാവസ്ഥയിൽ പുറത്ത് പണിയെടുക്കാനേ തോന്നില്ല, വീട്ടിൽത്തന്നെ ചടഞ്ഞുകൂടിയിരിക്കാനേ തോന്നൂ. നിർമാണത്തിന് മേൽനോട്ടം വഹിച്ച സാക്ഷിയായ ജെറമി ഓർമിക്കുന്നു: “ഒരു നിർമാണകമ്പനിയുടെ മേൽനോട്ടക്കാരൻ നല്ല തണുപ്പുള്ള ദിവസങ്ങളിൽ ചിലപ്പോൾ ഇങ്ങനെ ചോദിക്കും, ‘നിങ്ങളുടെ ഇടയിലെ സ്ത്രീകൾ നാളെ ജോലിക്കു വരുമോ?’
“‘പിന്നില്ലേ!’
“‘പുറത്ത് ഗതാഗതം നിയന്ത്രിക്കുന്നവരും വരുമോ?’
“‘എന്തായാലും വരും.’
“സാക്ഷികളായ സ്ത്രീകൾപോലും ജോലിക്കു വരുന്നുണ്ടെങ്കിൽ നിങ്ങൾ എന്തായാലും വന്നേ പറ്റൂ എന്ന് അദ്ദേഹത്തിന്റെ കീഴിലുള്ളവരോട് പറഞ്ഞതായി പിന്നീട് സൂചിപ്പിച്ചു.”
ബസ്സ് ഡ്രൈവർമാർ അവരുടെ ജോലി ആസ്വദിച്ചു
വാർവിക്കിൽ പ്രവർത്തിക്കുന്ന സ്വമേധാസേവകരെ താമസസ്ഥലത്തുനിന്ന് ജോലിസ്ഥലത്തേക്കും തിരിച്ചും കൊണ്ടുപോകാനായി 35-ലധികം ബസ്സ് ഡ്രൈവർമാരുണ്ടായിരുന്നു.
ഒരു ഡ്രൈവർ അന്നത്തെ യാത്രയ്ക്കു മുമ്പ് എഴുന്നേറ്റുനിന്ന് യാത്രക്കാരോട് ഇങ്ങനെ പറഞ്ഞു: “സാക്ഷികളായ നിങ്ങളെ ബസ്സിൽ കൊണ്ടുപോകാൻ എനിക്കു വലിയ ഇഷ്ടമാണ്. ഈ ജോലിയിൽ തുടരാൻവേണ്ടി നിങ്ങൾ എന്റെ ബോസ്സിന് ഒരു മെയിൽ അയയ്ക്കാമോ? നിങ്ങളിൽനിന്ന് ഞാൻ ബൈബിളിനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി. നിങ്ങളെ കാണുന്നതിനു മുമ്പ് ദൈവത്തിന്റെ പേരോ ഭൂമിയിൽ ഒരു പറുദീസ വരുമെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ എനിക്ക് മരണത്തെ ഭയമില്ല. ഈ ദിവസങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല. ഇനി അവധിയുള്ളപ്പോൾ ഞാൻ എന്തായാലും രാജ്യഹാളിൽ വരും.”
വാർവിക്കിൽ പ്രവർത്തിച്ച യഹോവയുടെ സാക്ഷികളിൽ ഒരാളായ ഡാമിയാന ശ്രദ്ധേയമായ ഒരു കാര്യം പറഞ്ഞു: “ഒരു ദിവസം ബസ്സിൽ കയറിയപ്പോൾ ബസ്സ് ഡ്രൈവർക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ന്യൂയോർക്കിലെ ഞങ്ങളുടെ പല സൈറ്റുകളിലേക്കും അവിടെനിന്ന് തിരിച്ചും 4,000-ത്തോളം സാക്ഷികളെ കൊണ്ടുപോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് അദ്ദേഹം പറഞ്ഞതെന്താണെന്നോ? ‘ആളുകളെല്ലാം സാധാരണ പരസ്പരം കുത്തുവാക്കുകൾ പറയാറുണ്ട്. എന്നാൽ വ്യത്യസ്തദേശങ്ങളിൽനിന്നുള്ള നിങ്ങൾ തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്നു. അതൊരു സുന്ദരമായ കാഴ്ചയാണ്.’ നമ്മളോടു സംസാരിക്കാൻ വലിയ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
“അദ്ദേഹം സംസാരിച്ചുകഴിഞ്ഞപ്പോൾ ബസ്സിലുണ്ടായിരുന്ന സാക്ഷികളിൽ ഒരാൾ ചോദിച്ചു: ‘ഞങ്ങൾ പാട്ടു പാടുന്നത് കേൾക്കാൻ ഇഷ്ടമാണോ?’
“ഊഷ്മളമായ ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു: ‘പിന്നെന്താ, 134-ാമത്തെ പാട്ടു പാടി നമുക്കു തുടങ്ങിയാലോ?’” a
a യഹോവയെ പാടിസ്തുതിക്കുവിൻ എന്ന പാട്ടുപുസ്തകത്തിലെ 134-ാം ഗീതത്തിന്റെ വിഷയം “പുതിയ ഭൂമിയിൽ ജീവിക്കുമ്പോൾ” എന്നാണ്. ദൈവത്തിന്റെ പുതിയ ഭൂമിയിൽ ലഭിക്കാൻപോകുന്ന സന്തോഷം അതിൽ വർണിച്ചിരിക്കുന്നു.