വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 97

കൊർന്നേല്യൊസിനു പരിശുദ്ധാത്മാവ്‌ ലഭിക്കുന്നു

കൊർന്നേല്യൊസിനു പരിശുദ്ധാത്മാവ്‌ ലഭിക്കുന്നു

കൈസര്യയിൽ കൊർന്നേല്യൊസ്‌ എന്നൊരാളുണ്ടായിരുന്നു. ഉയർന്ന പദവിയിലുള്ള ഒരു റോമൻ സൈനിക ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കൊർന്നേല്യൊസ്‌ ഒരു ജൂതനല്ലായിരുന്നെങ്കിലും ജൂതന്മാർ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. അദ്ദേഹം പാവപ്പെട്ടവരെ വളരെയധികം സഹായിച്ചു. കൊർന്നേല്യൊസ്‌ യഹോവയിൽ വിശ്വസിച്ചു, യഹോവയോട്‌ എപ്പോഴും പ്രാർഥിച്ചു. ഒരിക്കൽ ഒരു ദൈവദൂതൻ കൊർന്നേല്യൊസിനു പ്രത്യക്ഷപ്പെട്ട്‌ ഇങ്ങനെ പറഞ്ഞു: ‘ദൈവം നിന്റെ പ്രാർഥനകൾ കേട്ടിരിക്കുന്നു. അതുകൊണ്ട്‌ യോപ്പ നഗരത്തിലേക്ക്‌ ആളയച്ച്‌ അവിടെ താമസിക്കുന്ന പത്രോസിനോടു നിന്റെ അടുത്തേക്കു വരാൻ പറയുക.’ അപ്പോൾത്തന്നെ കൊർന്നേല്യൊസ്‌ ഏകദേശം 50 കിലോമീറ്റർ തെക്കുള്ള യോപ്പയിലേക്ക്‌ മൂന്നു പേരെ അയച്ചു.

അതിനിടെ യോപ്പയിൽ പത്രോസിനും ഒരു ദർശനമുണ്ടായി. ജൂതന്മാർ കഴിക്കരുതാത്ത മൃഗങ്ങളെ പത്രോസ്‌ ആ ദർശനത്തിൽ കണ്ടു. അവയെ ഭക്ഷിക്കാൻ പത്രോസിനോട്‌ ആവശ്യപ്പെടുന്ന ഒരു സ്വരവും കേട്ടു. പത്രോസ്‌ അതിനു തയ്യാറല്ലായിരുന്നു. ‘അശുദ്ധമായ മൃഗത്തെ ഞാൻ എന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല’ എന്നു പത്രോസ്‌ പറഞ്ഞു. അപ്പോൾ ആ ശബ്ദം പറഞ്ഞു: ‘ഈ മൃഗങ്ങളെ അശുദ്ധം എന്നു പറയരുത്‌. ദൈവം അവയെ ശുദ്ധീകരിച്ചിരിക്കുന്നു.’ പത്രോസിനോട്‌ ഇങ്ങനെയും പറഞ്ഞു: ‘മൂന്നു പേർ വീട്ടുവാതിൽക്കൽ വന്നിട്ടുണ്ട്‌. അവരുടെകൂടെ പോകുക.’ പത്രോസ്‌ വാതിൽക്കൽ ചെന്ന്‌ അവരോട്‌ എന്തിനു വന്നതാണെന്നു ചോദിച്ചു. അവർ പറഞ്ഞു: ‘ഒരു റോമൻ സൈനിക ഉദ്യോഗസ്ഥനായ കൊർന്നേല്യൊസ്‌ അയച്ചിട്ട്‌ വന്നതാണ്‌. കൈസര്യയിൽ അദ്ദേഹത്തിന്റെ വീട്ടിലേക്ക്‌ അങ്ങ്‌ വരണം.’ പത്രോസ്‌ അവരെ അകത്തേക്കു വിളിച്ചു. അവർ അന്നു രാത്രി പത്രോസിന്റെ അതിഥികളായി അവിടെ താമസിച്ചു. പിറ്റേന്ന്‌ പത്രോസ്‌ അവരുടെകൂടെ കൈസര്യയിലേക്കു പോയി. യോപ്പയിൽനിന്നുള്ള ചില സഹോദരന്മാരും ഒപ്പമുണ്ടായിരുന്നു.

അവസാനം പത്രോസിനെ കണ്ടപ്പോൾ കൊർന്നേല്യൊസ്‌ അവിടെ മുട്ടുകുത്തി. അപ്പോൾ പത്രോസ്‌ പറഞ്ഞു: ‘എഴുന്നേൽക്ക്‌! ഞാനും താങ്കളെപ്പോലെയുള്ള ഒരു മനുഷ്യനാണ്‌. ജൂതന്മാർ ജനതകളുടെ വീടുകളിൽ പോകാറില്ല. പക്ഷേ ദൈവം എന്നോടു താങ്കളുടെ വീട്ടിൽ വരാൻ പറഞ്ഞു. ഇനി പറയൂ, എന്തിനാണ്‌ എന്നെ വിളിച്ചത്‌?’

കൊർന്നേല്യൊസ്‌ പത്രോസിനോടു പറഞ്ഞു: ‘നാലു ദിവസം മുമ്പ്‌ ദൈവത്തോടു പ്രാർഥിക്കുമ്പോൾ ഒരു ദൈവദൂതൻ എന്നോട്‌ അങ്ങയെ വിളിപ്പിക്കാൻ പറഞ്ഞു. യഹോവയുടെ വചനം ഞങ്ങളെ പഠിപ്പിക്കണേ.’ പത്രോസ്‌ പറഞ്ഞു: ‘ദൈവം പക്ഷപാതമുള്ളവനല്ലെന്ന്‌ എനിക്കു മനസ്സിലായി. തന്നെ ആരാധിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ദൈവം അംഗീകരിക്കുന്നു.’ യേശുവിനെക്കുറിച്ചുള്ള പല കാര്യങ്ങളും പത്രോസ്‌ അവരെ പഠിപ്പിച്ചു. അപ്പോൾ പരിശുദ്ധാത്മാവ്‌ കൊർന്നേല്യൊസിന്റെയും അവിടെ കൂടിയിരുന്ന മറ്റുള്ളവരുടെയും മേൽ വന്നു. അവരെല്ലാം സ്‌നാനമേറ്റു.

“ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട്‌ ശരിയായതു പ്രവർത്തിക്കുന്ന മനുഷ്യനെ ദൈവം അംഗീകരിക്കുന്നു.”—പ്രവൃത്തികൾ 10:35