മുഖ്യലേഖനം
പ്രിയപ്പെട്ട ഒരാൾ മരണമടയുമ്പോൾ. . .
“കരയേണ്ട മോളേ. . . . ഒക്കെ ദൈവത്തിന്റെ ഇഷ്ടമാണ്; എല്ലാം നല്ലതിനുവേണ്ടിയാ.”
പപ്പയുടെ ശവസംസ്കാരസമയത്ത് മകളായ ബെബിയുടെ കാതിൽ ഒരാൾ പറഞ്ഞ വാക്കുകളാണ് ഇവ. ഒരു കാറപകടത്തിലാണു ബെബിയുടെ പപ്പ മരിച്ചത്.
ബെബിയും പപ്പയും ഉറ്റ സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് കുടുംബസുഹൃത്തിന്റെ ആ വാക്കുകൾ ബെബിയെ ആശ്വസിപ്പിക്കുകയല്ല, കൂടുതൽ വേദനിപ്പിക്കുകയാണു ചെയ്‌തത്. ബെബി തന്നോടുതന്നെ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “അല്ല, പപ്പയുടെ മരണം ഒരിക്കലും നല്ലതിനുവേണ്ടിയല്ല.” വർഷങ്ങൾക്കു ശേഷം ബെബി ഈ സംഭവത്തെക്കുറിച്ച് ഒരു പുസ്തകത്തിൽ എഴുതി. ബെബിയുടെ വാക്കുകളിൽ അപ്പോഴും ദുഃഖം നിഴലിക്കുന്നുണ്ടായിരുന്നു.
ബെബിയുടെ അനുഭവം കാണിക്കുന്നതുപോലെ, വേർപാടിന്റെ വേദന മറക്കാൻ കാലങ്ങൾ എടുത്തേക്കാം. പ്രത്യേകിച്ച്, മരിച്ചതു നമുക്കു വേണ്ടപ്പെട്ട ഒരാളാണെങ്കിൽ. മരണത്തെ ബൈബിൾ “അവസാന ശത്രു” എന്നു വിളിക്കുന്നത് എത്ര ശരിയാണ്! (1 കൊരിന്ത്യർ 15:26) അനുവാദമില്ലാതെ അതു നമ്മുടെ ജീവിതത്തിലേക്കു കടന്നുവരും; അതിനെ തടയാൻ നമുക്കു കഴിയില്ല. പ്രിയപ്പെട്ടവരെ അതു നമ്മളിൽനിന്ന് തട്ടിയെടുക്കും. ഇന്നല്ലെങ്കിൽ നാളെ ആ വേദന എല്ലാ മനുഷ്യരെയും പിടികൂടും. അതുകൊണ്ട്, ഉറ്റവരുടെ മരണവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ നമുക്കു നിസ്സഹായാവസ്ഥ തോന്നുന്നതിൽ അതിശയിക്കാനില്ല.
ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും: ‘വേർപാടിന്റെ വേദന മറക്കാൻ എത്ര നാൾ വേണ്ടിവരും? ആ വേദനയുമായി പൊരുത്തപ്പെടാൻ എങ്ങനെ സാധിക്കും? ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് ആശ്വാസം പകരാൻ എനിക്ക് എങ്ങനെ കഴിയും? മരിച്ചുപോയ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ?’ (w16-E No. 3)