മുഖ്യലേഖനം | ബൈബിൾ—പിന്നിട്ട വഴികളിലൂടെ
ബൈബിൾ നശിക്കാതെ നമ്മുടെ കൈകളിലേക്ക്
പ്രശ്നം: ബൈബിളെഴുത്തുകാരും പകർപ്പെഴുത്തുകാരും വിവരങ്ങൾ എഴുതിവെക്കാൻ ഉപയോഗിച്ചിരുന്നത് പപ്പൈറസുകളും തുകൽച്ചുരുളുകളും ആണ്. * (2 തിമൊഥെയൊസ് 4:13) എളുപ്പം നശിച്ചുപോകാവുന്ന വസ്തുക്കളിലാണ് ബൈബിൾ എഴുതിയത്. എങ്കിലും അതിൽ എഴുതിയ വിവരങ്ങൾ ഇപ്പോഴും ലഭ്യമായിരിക്കുന്നത് എന്തുകൊണ്ട്?
എളുപ്പത്തിൽ കീറിപ്പോകാവുന്നതും നിറം മങ്ങുന്നതും ആയിരുന്നു പപ്പൈറസ്. “പപ്പൈറസ് താളുകൾ കാലക്രമേണ ജീർണിച്ച് പൊടിയും നാരും ആയിത്തീരും” എന്ന് ഈജിപ്തിനെക്കുറിച്ച് പഠനം നടത്തുന്ന റിച്ചാർഡ് പാർക്കിൻസണും സ്റ്റീഫൻ ക്വോർക്കും പറയുന്നു. “പപ്പൈറസ് താളുകൾ കെട്ടുകളാക്കി ഭദ്രമായി സൂക്ഷിച്ചുവെച്ചാലും അവയിൽ ഈർപ്പവും പൂപ്പലും വരാൻ ഇടയുണ്ട്. കൂടാതെ, ചിതൽ പോലുള്ള കീടങ്ങൾ ആക്രമിക്കാനും അങ്ങനെ അത് നശിച്ചുപോകാനും ഇടയുണ്ട്.” ചില പപ്പൈറസുകൾ കണ്ടെടുത്തതിനു ശേഷം ശക്തമായ വെയിലത്തും ഈർപ്പമുള്ള സാഹചര്യത്തിലും വെച്ചപ്പോൾ അത് പെട്ടെന്ന് നശിക്കുന്നതായി കണ്ടു.
പപ്പൈറസുകളേക്കാൾ കൂടുതൽ ഈടുനിൽക്കുന്നത് തുകൽച്ചുരുളുകൾ തന്നെയാണ്. പക്ഷേ, അവ സൂക്ഷിച്ചില്ലെങ്കിൽ ശക്തമായ വെളിച്ചമോ ചൂടോ തണുപ്പോ ഏറ്റ് അത് നശിച്ചുപോകും. * തുകൽച്ചുരുളുകൾക്ക് കീടങ്ങളുടെ ആക്രമണത്തെയും നേരിടേണ്ടിവരും. അതുകൊണ്ടാണ്, പല പുരാതന കൈയഴുത്തുപ്രതികളും ഇന്നു നമുക്ക് ലഭ്യമല്ലാത്തത്. ഇതുപോലെ ബൈബിളും നശിച്ചുപോയിരുന്നെങ്കിൽ അതിലെ സന്ദേശം നമുക്ക് ഇന്ന് കിട്ടാതെ പോയേനേ.
ബൈബിളിന്റെ അതിജീവനം: ജൂതനിയമം അനുസരിച്ച് ഒരാൾ രാജാവാകുമ്പോൾ ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ ‘പകർത്തിയെഴുതി തനിക്കുവേണ്ടി അതിന്റെ ഒരു പകർപ്പ് ഉണ്ടാക്കണമായിരുന്നു.’ (ആവർത്തനം 17:18) ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും പകർപ്പെഴുത്ത് ജോലിയാക്കിയിരുന്നവർ, ധാരാളം കൈയെഴുത്തുപ്രതികൾ ഉണ്ടാക്കിയിരുന്നു. ഇസ്രായേലിലെ എല്ലാ സിനഗോഗുകളിലും, അങ്ങ് മാസിഡോണിയ വരെയും തിരുവെഴുത്തുകളുടെ ചുരുളുകൾ ലഭ്യമായിരുന്നു. (ലൂക്കോസ് 4:16, 17; പ്രവൃത്തികൾ 17:11) വളരെ പഴയ ചില കൈയെഴുത്തുപ്രതികൾ ഇപ്പോഴുമുള്ളത് എന്തുകൊണ്ടാണ്?
“തിരുവെഴുത്തുകളുടെ ചുരുളുകൾ വലിയ മൺകുടങ്ങളിലും ഭരണികളിലും സൂക്ഷിച്ചുവെക്കുന്ന ഒരു രീതി ജൂതന്മാർക്കുണ്ടായിരുന്നു” എന്ന് ബൈബിൾ പണ്ഡിതനായ ഫിലിപ്പ് ഡബ്ലൂ കംഫെർട്ട് പറയുന്നു. ക്രിസ്ത്യാനികളും ആ രീതി പിന്തുടർന്നു. അതാണു പല ബൈബിൾ കൈയെഴുത്തുപ്രതികളും, വലിയ കളിമൺഭരണികളിലും ഈർപ്പവും തണുപ്പും ഒന്നും തട്ടാത്ത ചെറിയ മുറികളിലും ഗുഹകളിലും ഒക്കെ സൂക്ഷിച്ചിരുന്നത്.
പ്രയോജനം: ബൈബിൾ കൈയെഴുത്തുപ്രതിയുടെ ആയിരക്കണക്കിന് ഭാഗങ്ങൾ (അവയിൽ ചിലത് 2,000-ത്തിലധികം വർഷം പഴക്കമുള്ളതാണ്) ഇന്ന് നമ്മുടെ കൈകളിൽ കേടുകൂടാതെ ലഭ്യമായിരിക്കുന്നു. മറ്റ് ഏതൊരു പുരാതന ഗ്രന്ഥത്തിന്റെയും ഇത്രയും പഴക്കമേറിയ കൈയെഴുത്തുപ്രതികൾ കിട്ടിയിട്ടില്ല.
^ ഖ. 3 വെള്ളത്തിൽ വളരുന്ന പപ്പൈറസ് ചെടികളിൽനിന്നാണ് എഴുതാൻ ഉപയോഗിക്കുന്ന പപ്പൈറസ് എന്ന വസ്തു ഉണ്ടാക്കിയിരുന്നത്. അതുപോലെ മൃഗങ്ങളുടെ തോലിൽനിന്നാണ് തുകൽച്ചുരുളുകൾ ഉണ്ടാക്കിയിരുന്നത്.
^ ഖ. 5 ഉദാഹരണത്തിന്, പ്രധാനപ്പെട്ട വ്യക്തികൾ ഔദ്യോഗികമായി ഒപ്പിട്ട ഐക്യനാടുകളുടെ സ്വാതന്ത്ര്യപ്രഖ്യാപന രേഖ തുകൽച്ചുരുളിലാണ് എഴുതിയത്. ഇപ്പോൾ 250 വർഷംപോലും ആയിട്ടില്ല അത് മങ്ങിമങ്ങി വായിക്കാൻ പറ്റാത്ത അവസ്ഥയിലായിരിക്കുന്നു.