ലൂക്കോസ്‌ എഴുതിയത്‌ 12:1-59

12  ഇതിനിടെ, അനേകായിരങ്ങൾ അവിടെ തിങ്ങിക്കൂടി. കാലു കുത്താൻപോലും ഇടമില്ലായിരുന്നു. യേശു ആദ്യം ശിഷ്യന്മാരോടായി ഇങ്ങനെ പറഞ്ഞുതുടങ്ങി: “പരീശന്മാരുടെ കപടഭക്തിയെന്ന പുളിച്ച മാവിനെക്കുറിച്ച്‌ ജാഗ്രത വേണം.+  എന്നാൽ മറച്ചുവെച്ചിരിക്കുന്നതൊന്നും എന്നെന്നും മറഞ്ഞിരിക്കില്ല. രഹസ്യമായതൊന്നും വെളിച്ചത്ത്‌ വരാതിരിക്കുകയുമില്ല.+  നിങ്ങൾ ഇരുട്ടത്ത്‌ പറയുന്നതു വെളിച്ചത്ത്‌ കേൾക്കും. നിങ്ങൾ മുറിക്കുള്ളിൽ ഇരുന്ന്‌ മന്ത്രിക്കുന്നതു* പുരമുകളിൽനിന്ന്‌ വിളിച്ചുപറയും.  സ്‌നേഹിതരേ,+ ഞാൻ നിങ്ങളോടു പറയുന്നു: ശരീരത്തെ കൊല്ലുന്നവരെ നിങ്ങൾ പേടിക്കേണ്ടാ. അവർക്ക്‌ അതു മാത്രമല്ലേ ചെയ്യാൻ കഴിയൂ.+  എന്നാൽ ആരെ പേടിക്കണമെന്നു ഞാൻ പറഞ്ഞുതരാം: കൊന്നിട്ട്‌ ഗീഹെന്നയിൽ എറിയാൻ അധികാരമുള്ളവനെയാണു പേടിക്കേണ്ടത്‌.+ അതെ, ഞാൻ പറയുന്നു, ആ വ്യക്തിയെയാണു നിങ്ങൾ പേടിക്കേണ്ടത്‌.+  നിസ്സാരവിലയുള്ള രണ്ടു നാണയത്തുട്ടിനല്ലേ അഞ്ചു കുരുവികളെ വിൽക്കുന്നത്‌? എങ്കിലും അവയിൽ ഒന്നിനെപ്പോലും ദൈവം മറക്കുന്നില്ല.*+  എന്നാൽ നിങ്ങളുടെ കാര്യമോ, നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു.+ അതുകൊണ്ട്‌ പേടിക്കേണ്ടാ. അനേകം കുരുവികളെക്കാൾ എത്രയോ വിലയുള്ളവരാണു നിങ്ങൾ!+  “ഞാൻ നിങ്ങളോടു പറയുന്നു: മറ്റുള്ളവരുടെ മുന്നിൽ എന്നെ അംഗീകരിക്കുന്ന ഏതൊരാളെയും+ ദൈവദൂതന്മാരുടെ മുന്നിൽ മനുഷ്യപുത്രനും അംഗീകരിക്കും.+  മറ്റുള്ളവരുടെ മുന്നിൽ എന്നെ തള്ളിപ്പറയുന്നവരെയോ ദൈവദൂതന്മാരുടെ മുന്നിൽ മനുഷ്യപുത്രനും തള്ളിപ്പറയും.+ 10  മനുഷ്യപുത്രന്‌ എതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത്‌ അവനോടു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിനെ നിന്ദിക്കുന്നവനോട്‌ അക്കാര്യം ക്ഷമിക്കില്ല.+ 11  അവർ നിങ്ങളെ പൊതുസദസ്സിന്റെയോ ഭരണാധികാരികളുടെയോ മറ്റ്‌ ഏതെങ്കിലും അധികാരികളുടെയോ മുമ്പാകെ ഹാജരാക്കുമ്പോൾ എന്തു പറയണം, എങ്ങനെ പറയണം എന്നൊക്കെ ചിന്തിച്ച്‌ ഉത്‌കണ്‌ഠപ്പെടേണ്ടാ.+ 12  എന്തു പറയണമെന്നു പരിശുദ്ധാത്മാവ്‌ ആ സമയത്ത്‌ നിങ്ങളെ പഠിപ്പിക്കും.”+ 13  അപ്പോൾ ജനക്കൂട്ടത്തിൽനിന്ന്‌ ഒരാൾ യേശുവിനോട്‌, “ഗുരുവേ, പിതൃസ്വത്തു വീതിച്ച്‌ എന്റെ പങ്കു തരാൻ അങ്ങ്‌ എന്റെ സഹോദരനോടു പറയണം” എന്നു പറഞ്ഞു. 14  യേശു അയാളോട്‌, “മനുഷ്യാ, നിങ്ങൾ രണ്ടു പേരും ഉൾപ്പെട്ട പ്രശ്‌നത്തിൽ എന്നെ ആരെങ്കിലും ന്യായാധിപനോ മധ്യസ്ഥനോ ആയി നിയമിച്ചിട്ടുണ്ടോ” എന്നു ചോദിച്ചു. 15  പിന്നെ യേശു അവരോടു പറഞ്ഞു: “സൂക്ഷിച്ചുകൊള്ളുക. എല്ലാ തരം അത്യാഗ്രഹത്തിനും എതിരെ ജാഗ്രത വേണം.+ ഒരാൾക്ക്‌ എത്ര സമ്പത്തുണ്ടെങ്കിലും അതൊന്നുമല്ല അയാൾക്കു ജീവൻ നേടിക്കൊടുക്കുന്നത്‌.”+ 16  എന്നിട്ട്‌ യേശു അവരോട്‌ ഒരു ദൃഷ്ടാന്തവും പറഞ്ഞു: “ധനികനായ ഒരാളുടെ ഭൂമി നല്ല വിളവ്‌ നൽകി. 17  അപ്പോൾ അയാൾ, ‘ഞാൻ എന്തു ചെയ്യും, വിളവ്‌ ശേഖരിച്ചുവെക്കാൻ എനിക്കു സ്ഥലം പോരല്ലോ’ എന്നു ചിന്തിച്ചു. 18  അയാൾ പറഞ്ഞു: ‘ഞാൻ ഇങ്ങനെ ചെയ്യും:+ എന്റെ സംഭരണശാലകൾ പൊളിച്ച്‌ കൂടുതൽ വലിയവ പണിയും. എന്റെ ധാന്യവും എനിക്കുള്ളതൊക്കെയും ഞാൻ അവിടെ സംഭരിച്ചുവെക്കും. 19  എന്നിട്ട്‌ എന്നോടുതന്നെ ഇങ്ങനെ പറയും: “അനേകവർഷത്തേക്കു വേണ്ടതെല്ലാം നീ സ്വരുക്കൂട്ടിയിരിക്കുന്നു. ഇനി വിശ്രമിച്ചുകൊള്ളുക. തിന്നുക, കുടിക്കുക, ആനന്ദിക്കുക.”’ 20  എന്നാൽ ദൈവം അയാളോടു പറഞ്ഞു: ‘മൂഢാ, ഇന്നു രാത്രി അവർ നിന്റെ ജീവൻ നിന്നോടു ചോദിക്കും. പിന്നെ നീ ഈ സമ്പാദിച്ചുവെച്ചതൊക്കെ ആര്‌ അനുഭവിക്കാനാണ്‌?’+ 21  തനിക്കുവേണ്ടി സമ്പത്തു സ്വരൂപിക്കുകയും എന്നാൽ ദൈവമുമ്പാകെ സമ്പന്നനാകാതിരിക്കുകയും ചെയ്യുന്നവന്റെ കാര്യവും ഇങ്ങനെതന്നെയാകും.”+ 22  പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞു: “അതുകൊണ്ട്‌ ഞാൻ നിങ്ങളോടു പറയുന്നു: എന്തു തിന്നും എന്ന്‌ ഓർത്ത്‌ നിങ്ങളുടെ ജീവനെക്കുറിച്ചും എന്ത്‌ ഉടുക്കും എന്ന്‌ ഓർത്ത്‌ നിങ്ങളുടെ ശരീരത്തെക്കുറിച്ചും ഇനി ഉത്‌കണ്‌ഠപ്പെടരുത്‌.+ 23  ആഹാരത്തെക്കാൾ ജീവനും വസ്‌ത്രത്തെക്കാൾ ശരീരവും എത്ര വിലയേറിയതാണ്‌! 24  കാക്കയുടെ കാര്യംതന്നെ എടുക്കുക: അതു വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല, അതിനു പത്തായപ്പുരയോ സംഭരണശാലയോ ഇല്ല. എന്നിട്ടും ദൈവം അതിനെ പോറ്റുന്നു.+ പക്ഷികളെക്കാൾ വിലപ്പെട്ടവരല്ലേ നിങ്ങൾ?+ 25  ഉത്‌കണ്‌ഠപ്പെടുന്നതിലൂടെ ആയുസ്സിനോട്‌ ഒരു മുഴമെങ്കിലും കൂട്ടാൻ ആർക്കെങ്കിലും കഴിയുമോ? 26  ഈ ചെറിയൊരു കാര്യംപോലും ചെയ്യാൻ കഴിയില്ലെങ്കിൽപ്പിന്നെ മറ്റു കാര്യങ്ങൾ ഓർത്ത്‌ നിങ്ങൾ എന്തിന്‌ ഉത്‌കണ്‌ഠപ്പെടണം?+ 27  ലില്ലിച്ചെടികൾ എങ്ങനെ വളരുന്നെന്നു നോക്കുക. അവ അധ്വാനിക്കുന്നില്ല, നൂൽ നൂൽക്കുന്നുമില്ല. എന്നാൽ ഒരു കാര്യം ഞാൻ പറയാം: ശലോമോൻ പ്രതാപത്തിലിരുന്നപ്പോൾപ്പോലും അവയിലൊന്നിനോളം അണിഞ്ഞൊരുങ്ങിയിട്ടില്ല.+ 28  ഇന്നു കാണുന്നതും നാളെ തീയിലിടുന്നതും ആയ ഈ ചെടികളെ ദൈവം ഇങ്ങനെ അണിയിച്ചൊരുക്കുന്നെങ്കിൽ അൽപ്പം വിശ്വാസമുള്ളവരേ, നിങ്ങളെ എത്രയധികം! 29  അതുകൊണ്ട്‌ എന്തു കഴിക്കും, എന്തു കുടിക്കും എന്ന്‌ അന്വേഷിക്കുന്നതു മതിയാക്കുക. ഉത്‌കണ്‌ഠപ്പെടുന്നതും ഒഴിവാക്കുക.+ 30  ലോകത്തെ ജനതകളാണ്‌ ഇത്തരം കാര്യങ്ങൾക്കു പിന്നാലെ വേവലാതിയോടെ പരക്കംപായുന്നത്‌. പക്ഷേ ഇതൊക്കെ നിങ്ങൾക്ക്‌ ആവശ്യമാണെന്നു നിങ്ങളുടെ പിതാവിന്‌ അറിയാമല്ലോ.+ 31  അതുകൊണ്ട്‌ ദൈവരാജ്യം അന്വേഷിച്ചുകൊണ്ടിരിക്കുക. അപ്പോൾ ഇപ്പറഞ്ഞതെല്ലാം നിങ്ങൾക്കു കിട്ടും.+ 32  “ചെറിയ ആട്ടിൻകൂട്ടമേ, പേടിക്കേണ്ടാ.+ രാജ്യം നിങ്ങൾക്കു തരാൻ നിങ്ങളുടെ പിതാവ്‌ തീരുമാനിച്ചിരിക്കുന്നു.+ 33  നിങ്ങൾക്കുള്ളതു വിറ്റ്‌ ദാനം ചെയ്യുക.+ നശിച്ചുപോകാത്ത പണസ്സഞ്ചി ഉണ്ടാക്കിക്കൊള്ളുക. അതെ, ഒരിക്കലും തീർന്നുപോകാത്ത നിക്ഷേപം സ്വർഗത്തിൽ സ്വരൂപിക്കുക.+ അവിടെ കള്ളൻ കയറുകയോ കീടങ്ങൾ നാശം വരുത്തുകയോ ഇല്ലല്ലോ. 34  നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും. 35  “നിങ്ങൾ വസ്‌ത്രം ധരിച്ച്‌ തയ്യാറായിരിക്കുക.+ നിങ്ങളുടെ വിളക്ക്‌ എപ്പോഴും കത്തിനിൽക്കട്ടെ.+ 36  വിവാഹത്തിനു* പോയിട്ട്‌ മടങ്ങിവരുന്ന യജമാനൻ വാതിലിൽ മുട്ടുമ്പോൾത്തന്നെ വാതിൽ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്നവരെപ്പോലെയായിരിക്കണം നിങ്ങൾ.+ 37  യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്നതായി കാണുന്ന ദാസന്മാർക്കു സന്തോഷിക്കാം. അയാൾ അവരെ മേശയ്‌ക്കൽ ഭക്ഷണത്തിന്‌ ഇരുത്തുകയും വസ്‌ത്രം മാറി അരികെ നിന്ന്‌ വേണ്ടതെല്ലാം ചെയ്‌തുകൊടുക്കുകയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 38  ഇനി അയാൾ വരുന്നതു രണ്ടാം യാമത്തിലോ മൂന്നാം യാമത്തിലോ ആയാലും അവർ തയ്യാറായിനിൽക്കുന്നെങ്കിൽ അവർക്കു സന്തോഷിക്കാം. 39  ഇത്‌ ഓർക്കുക: കള്ളൻ വരുന്ന സമയം വീട്ടുകാരന്‌ അറിയാമായിരുന്നെങ്കിൽ കള്ളൻ വീടു കവർച്ച ചെയ്യാതിരിക്കാൻ അയാൾ നോക്കില്ലായിരുന്നോ?+ 40  മനുഷ്യപുത്രൻ വരുന്നതും നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും. അതുകൊണ്ട്‌ നിങ്ങൾ ഒരുങ്ങിയിരിക്കണം.”+ 41  അപ്പോൾ പത്രോസ്‌ ചോദിച്ചു: “കർത്താവേ, അങ്ങ്‌ ഈ ദൃഷ്ടാന്തം പറയുന്നതു ഞങ്ങൾക്കുവേണ്ടി മാത്രമോ? അതോ എല്ലാവർക്കുംവേണ്ടിയോ?” 42  അപ്പോൾ കർത്താവ്‌ പറഞ്ഞു: “തന്റെ പരിചാരകഗണത്തിനു തക്കസമയത്ത്‌ മുടങ്ങാതെ ആഹാരവിഹിതം കൊടുക്കാൻ യജമാനൻ അവരുടെ മേൽ നിയമിക്കുന്ന വിശ്വസ്‌തനും വിവേകിയും ആയ കാര്യസ്ഥൻ ആരാണ്‌?+ 43  ഏൽപ്പിച്ച ആ ജോലി അടിമ ചെയ്യുന്നതായി, യജമാനൻ വരുമ്പോൾ കാണുന്നെങ്കിൽ ആ അടിമയ്‌ക്കു സന്തോഷിക്കാം. 44  യജമാനൻ തന്റെ എല്ലാ സ്വത്തുക്കളുടെയും ചുമതല അയാളെ ഏൽപ്പിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 45  എന്നാൽ ആ അടിമ എന്നെങ്കിലും, ‘എന്റെ യജമാനൻ വരാൻ വൈകുന്നു’+ എന്നു ഹൃദയത്തിൽ പറഞ്ഞ്‌ ദാസന്മാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച്‌ മത്തനാകാനും തുടങ്ങുന്നെങ്കിൽ+ 46  അയാൾ പ്രതീക്ഷിക്കാത്ത ദിവസം, അയാൾക്ക്‌ അറിയില്ലാത്ത സമയത്ത്‌ യജമാനൻ വന്ന്‌ അയാളെ കഠിനമായി ശിക്ഷിച്ച്‌ വിശ്വസ്‌തരല്ലാത്തവരുടെ കൂട്ടത്തിലേക്കു തള്ളും. 47  യജമാനന്റെ ഇഷ്ടം മനസ്സിലാക്കിയിട്ടും ഒരുങ്ങിയിരിക്കാതെയും അദ്ദേഹം ആവശ്യപ്പെട്ടതു ചെയ്യാതെയും* ഇരുന്ന ആ അടിമ ഒരുപാട്‌ അടികൊള്ളും.+ 48  എന്നാൽ അടി കിട്ടേണ്ട കാര്യമാണു ചെയ്‌തതെങ്കിലും കാര്യം മനസ്സിലാകാഞ്ഞിട്ടാണ്‌ അങ്ങനെ ചെയ്‌തതെങ്കിൽ അവനു കുറച്ച്‌ അടിയേ കിട്ടൂ. ഏറെ കൊടുത്തവനോട്‌ ഏറെ ആവശ്യപ്പെടും. അധികം ഏൽപ്പിച്ചവനോട്‌ അധികം ചോദിക്കും.+ 49  “ഭൂമിയിൽ ഒരു തീ കൊളുത്താനാണു ഞാൻ വന്നത്‌. അതു കൊളുത്തിക്കഴിഞ്ഞ സ്ഥിതിക്കു ഞാൻ കൂടുതലായി എന്ത്‌ ആഗ്രഹിക്കാനാണ്‌? 50  എനിക്ക്‌ ഒരു സ്‌നാനം+ ഏൽക്കേണ്ടതുണ്ട്‌. അതു കഴിയുന്നതുവരെ ഞാൻ ആകെ അസ്വസ്ഥനാണ്‌.+ 51  ഞാൻ ഭൂമിയിൽ സമാധാനം വരുത്താൻ വന്നു എന്നാണോ നിങ്ങൾ കരുതുന്നത്‌? അല്ല, ഭിന്നത വരുത്താനാണ്‌ എന്നു ഞാൻ നിങ്ങളോടു പറയുന്നു.+ 52  ഇനിമുതൽ ഒരു വീട്ടിലുള്ള അഞ്ചു പേരിൽ, രണ്ടു പേർക്കെതിരെ മൂന്നു പേരും മൂന്നു പേർക്കെതിരെ രണ്ടു പേരും തിരിയും. അങ്ങനെ അവർക്കിടയിൽ ഭിന്നിപ്പുണ്ടാകും. 53  അപ്പൻ മകനോടും മകൻ അപ്പനോടും, അമ്മ മകളോടും മകൾ അമ്മയോടും, അമ്മായിയമ്മ മരുമകളോടും മരുമകൾ അമ്മായിയമ്മയോടും ഭിന്നിച്ചിരിക്കും.”+ 54  പിന്നെ യേശു ജനക്കൂട്ടത്തോടു പറഞ്ഞു: “പടിഞ്ഞാറുനിന്ന്‌ ഒരു മേഘം ഉയരുന്നതു കാണുന്ന ഉടനെ, ‘ശക്തമായ കാറ്റും മഴയും വരുന്നു’ എന്നു നിങ്ങൾ പറയും. അങ്ങനെ സംഭവിക്കുകയും ചെയ്യും. 55  ഒരു തെക്കൻ കാറ്റു വീശുന്നതു കാണുമ്പോൾ ‘കടുത്ത ചൂടുണ്ടാകും’ എന്നു നിങ്ങൾ പറയുന്നു. അതും സംഭവിക്കുന്നു. 56  കപടഭക്തരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവമാറ്റങ്ങൾ വിവേചിച്ചറിയാൻ നിങ്ങൾക്കു കഴിയുന്നുണ്ട്‌. എന്നാൽ ഈ കാലത്തെ വിവേചിച്ചറിയാൻ നിങ്ങൾക്കു കഴിയാത്തത്‌ എന്താണ്‌?+ 57  നീതിയായത്‌ എന്തെന്നു നിങ്ങൾ സ്വയം വിവേചിച്ചെടുക്കാത്തത്‌ എന്താണ്‌? 58  ഉദാഹരണത്തിന്‌, നിനക്ക്‌ എതിരെ കേസ്‌ കൊടുത്ത ആളിന്റെകൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോൾ വഴിയിൽവെച്ചുതന്നെ അയാളുമായുള്ള പ്രശ്‌നം പരിഹരിക്കുക. അങ്ങനെ ചെയ്‌തില്ലെങ്കിൽ അയാൾ നിന്നെ ന്യായാധിപന്റെ മുന്നിൽ ഹാജരാക്കും. ന്യായാധിപൻ നിന്നെ സേവകനെ ഏൽപ്പിക്കും. സേവകൻ നിന്നെ ജയിലിൽ അടയ്‌ക്കുകയും ചെയ്യും.+ 59  അവസാനത്തെ ചില്ലിക്കാശും കൊടുത്തുതീർത്താലേ നിനക്ക്‌ അവിടെനിന്ന്‌ പുറത്ത്‌ ഇറങ്ങാനാകൂ എന്നു ഞാൻ പറയുന്നു.”

അടിക്കുറിപ്പുകള്‍

അക്ഷ. “ചെവിയിൽ പറയുന്നത്‌.”
അഥവാ “ഒന്നിനെപ്പോലും ദൈവം അവഗണിക്കുന്നില്ല; ഒന്നുപോലും ദൈവത്തിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കില്ല.”
അഥവാ “വിവാഹവിരുന്നിന്‌.”
അഥവാ “അദ്ദേഹം ആഗ്രഹിച്ചതു ചെയ്യാതെയും.”

പഠനക്കുറിപ്പുകൾ

അനേകായിരങ്ങൾ: അക്ഷ. “പതിനായിരങ്ങൾ.” ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “പതിനായിരത്തിന്റെ കൂട്ടം” എന്നാണെങ്കിലും ക്ലിപ്‌തമല്ലാത്ത, വലിയൊരു സംഖ്യയെ കുറിക്കാനും അതിനാകും.

പുളിച്ച മാവ്‌: അഥവാ “യീസ്റ്റ്‌.” ഈ പദപ്രയോഗം പലപ്പോഴും പാപത്തിന്റെയും വഷളത്തത്തിന്റെയും പ്രതീകമായി ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇവിടെ അതു കുറിക്കുന്നതു ദുഷിച്ച ഉപദേശങ്ങളെയും സ്വാധീനത്തെയും ആണ്‌.—മത്ത 16:6, 11, 12; 1കൊ 5:6-8.

വെളിച്ചത്ത്‌ കേൾക്കും: അതായത്‌, പരസ്യമാകും; എല്ലാവരും കേൾക്കും.

ഗീഹെന്ന: ഗേ ഹിന്നോം എന്നീ എബ്രായവാക്കുകളിൽനിന്ന്‌ വന്ന പദപ്രയോഗം. “ഹിന്നോമിന്റെ താഴ്‌വര” എന്നാണ്‌ ഇതിന്റെ അർഥം. പുരാതനയരുശലേമിന്റെ പടിഞ്ഞാറും തെക്കും ആയി വ്യാപിച്ചുകിടന്ന ഒരു താഴ്‌വരയായിരുന്നു ഇത്‌. (അനു. ബി12-ലെ “യരുശലേമും സമീപപ്രദേശവും” എന്ന ഭൂപടം കാണുക.) യേശുവിന്റെ കാലമായപ്പോഴേക്കും ഈ താഴ്‌വര ചപ്പുചവറുകൾ കത്തിക്കാനുള്ള ഒരു സ്ഥലമായി മാറിയിരുന്നു. അതുകൊണ്ടുതന്നെ “ഗീഹെന്ന” എന്ന പദം സമ്പൂർണനാശത്തിന്റെ ഉചിതമായ ഒരു പ്രതീകമായിരുന്നു.—പദാവലി കാണുക.

കുരുവികൾ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന സ്‌റ്റ്രുതീയൊൻ എന്ന ഗ്രീക്കുപദത്തിന്റെ അൽപ്പതാവാചിരൂപം (diminutive form) സൂചിപ്പിക്കുന്നത്‌ ഈ പദത്തിന്‌ ഏതൊരു ചെറിയ പക്ഷിയെയും കുറിക്കാനാകും എന്നാണ്‌. പക്ഷേ ഇതു മിക്കപ്പോഴും കുരുവികളെയാണ്‌ അർഥമാക്കിയിരുന്നത്‌. ഭക്ഷ്യയോഗ്യമായ പക്ഷികളിൽ ഏറ്റവും വില കുറഞ്ഞവയായിരുന്നു ഇവ.

നിസ്സാരവിലയുള്ള രണ്ടു നാണയത്തുട്ട്‌: അക്ഷ. “രണ്ട്‌ അസ്സാറിയൊൻ.” മുമ്പ്‌ ഗലീലയിൽ മൂന്നാം പര്യടനം നടത്തിയ സന്ദർഭത്തിൽ, ഒരു അസ്സാറിയൊനിനു രണ്ടു കുരുവികളെ വാങ്ങാമെന്നു യേശു പറഞ്ഞിരുന്നു. (മത്ത 10:29) 45 മിനിട്ട്‌ ജോലി ചെയ്യുന്നതിന്‌ ഒരാൾക്കു കിട്ടിയിരുന്ന കൂലിയായിരുന്നു ഒരു അസ്സാറിയൊൻ. (അനു. ബി14 കാണുക.) ഇപ്പോൾ ഏതാണ്ട്‌ ഒരു വർഷത്തിനു ശേഷം, സാധ്യതയനുസരിച്ച്‌ യഹൂദ്യയിലെ ശുശ്രൂഷയുടെ സമയത്ത്‌, രണ്ട്‌ അസ്സാറിയൊനിന്‌ അഞ്ചു കുരുവികളെ കിട്ടുമെന്നു യേശു പറഞ്ഞതായി ലൂക്കോസ്‌ രേഖപ്പെടുത്തിയിരിക്കുന്നു. ഈ രണ്ടു വിവരണങ്ങൾ താരതമ്യം ചെയ്‌താൽ ഒരു കാര്യം വ്യക്തം: വ്യാപാരികൾ കുരുവികളെ തീരെ വിലയില്ലാത്തതായി കണ്ടിരുന്നു. കാരണം അഞ്ചാമത്തെ കുരുവിയെ അവർ സൗജന്യമായാണു കൊടുത്തിരുന്നത്‌.

കുരുവികൾ: മത്ത 10:29-ന്റെ പഠനക്കുറിപ്പു കാണുക.

നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു: ഒരു മനുഷ്യന്റെ തലയിൽ ശരാശരി 1,00,000-ത്തിലേറെ മുടിയിഴകളുണ്ടെന്നാണു കണക്കാക്കുന്നത്‌. അത്ര സൂക്ഷ്‌മമായ വിശദാംശങ്ങൾപോലും യഹോവയ്‌ക്കു നന്നായി അറിയാം എന്നത്‌ ഒരു കാര്യത്തിന്‌ ഉറപ്പേകുന്നു: ക്രിസ്‌തുവിന്റെ ഓരോ അനുഗാമിയുടെയും കാര്യത്തിൽ യഹോവയ്‌ക്ക്‌ ആഴമായ താത്‌പര്യമുണ്ട്‌.

നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു: മത്ത 10:30-ന്റെ പഠനക്കുറിപ്പു കാണുക.

കോടതി: സുനേദ്രിഒൻ എന്ന ഗ്രീക്കുപദമാണ്‌ ഇവിടെ “കോടതി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. ഈ പദം ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നതു യരുശലേമിൽ സ്ഥിതിചെയ്യുന്ന, ജൂതന്മാരുടെ പരമോന്നതകോടതിയായ സൻഹെദ്രിനെ കുറിക്കാനാണ്‌. (പദാവലിയിൽ “സൻഹെദ്രിൻ” എന്നതും മത്ത 5:22; 26:59 എന്നിവയുടെ പഠനക്കുറിപ്പുകളും കാണുക.) എന്നാൽ കുറെക്കൂടെ വിശാലമായ ഒരർഥത്തിൽ, ആളുകളുടെ ഒരു കൂടിവരവിനെയോ യോഗത്തെയോ കുറിക്കാനും ഇത്‌ ഉപയോഗിച്ചിരുന്നു. ഇവിടെ അതു സിനഗോഗുകളോടു ചേർന്ന്‌ പ്രവർത്തിച്ചിരുന്ന പ്രാദേശികകോടതികളെ കുറിക്കുന്നു. ആളുകളെ മതഭ്രഷ്ടരാക്കാനും ചാട്ടയ്‌ക്കടിപ്പിക്കാനും ഇത്തരം കോടതികൾക്ക്‌ അധികാരമുണ്ടായിരുന്നു.—മത്ത 23:34; മർ 13:9; ലൂക്ക 21:12; യോഹ 9:22; 12:42; 16:2.

പൊതുസദസ്സ്‌: മറ്റൊരു സാധ്യത, “സിനഗോഗ്‌.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന സുനഗോഗേ എന്ന ഗ്രീക്കുനാമത്തിന്റെ അക്ഷരാർഥം “വിളിച്ചുകൂട്ടൽ; കൂടിവരവ്‌” എന്നൊക്കെയാണ്‌. ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കപ്പോഴും ആ പദം കുറിക്കുന്നത്‌, ജൂതന്മാർ തിരുവെഴുത്തു വായിക്കാനും പഠിപ്പിക്കാനും പ്രസംഗിക്കാനും പ്രാർഥിക്കാനും കൂടിവന്നിരുന്ന കെട്ടിടത്തെയോ സ്ഥലത്തെയോ ആണ്‌. (പദാവലിയിൽ “സിനഗോഗ്‌” കാണുക.) ഈ വാക്യത്തിലും ആ പദത്തിനു “സിനഗോഗ്‌” എന്ന അർഥം വരാം. സിനഗോഗുകളോടു ചേർന്ന്‌ ജൂതന്മാരുടെ പ്രാദേശികകോടതികൾ പ്രവർത്തിക്കുകയും ചെയ്‌തിരുന്നു. (മത്ത 10:17-ന്റെ പഠനക്കുറിപ്പു കാണുക.) പക്ഷേ ഇവിടെ സുനഗോഗേ എന്ന പദം കുറെക്കൂടെ വിശാലമായ അർഥത്തിലായിരിക്കാം ഉപയോഗിച്ചിരിക്കുന്നത്‌. സാധ്യതയനുസരിച്ച്‌, ജൂതന്മാരും ജൂതന്മാരല്ലാത്തവരും ഉൾപ്പെടെ എല്ലാവർക്കും പ്രവേശനമുണ്ടായിരുന്ന ചില പൊതുസദസ്സുകളെയാണ്‌ ഇവിടെ അതു കുറിക്കുന്നത്‌. ഒരു ക്രിസ്‌ത്യാനിയെ നിയമപരമായി വിചാരണ ചെയ്യാൻവേണ്ടി ആളുകൾ അത്തരത്തിൽ കൂടിവരുമായിരുന്നു. ക്രിസ്‌ത്യാനിയാണെന്നതിന്റെ പേരിൽ ഒരാൾക്കു ശിക്ഷ വിധിക്കാൻപോലും ഇത്തരം കൂട്ടങ്ങൾക്ക്‌ അധികാരമുണ്ടായിരുന്നു.

പിതൃസ്വത്ത്‌ വീതിച്ച്‌ എന്റെ പങ്കു തരാൻ: സഹോദരങ്ങൾക്ക്‌ ഇടയിൽ പിതൃസ്വത്ത്‌ പങ്കുവെക്കേണ്ടത്‌ എങ്ങനെയെന്നു മോശയുടെ നിയമം വളരെ വ്യക്തമായി പറഞ്ഞിരുന്നു. കുടുംബനാഥന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതു മൂത്ത മകനായിരുന്നതുകൊണ്ട്‌, അയാൾക്കു സ്വത്തിന്റെ ഇരട്ടി ഓഹരി ലഭിക്കുമായിരുന്നു. (ആവ 21:17) ബാക്കിയുള്ള സ്വത്ത്‌ മറ്റ്‌ അനന്തരാവകാശികൾക്കു വീതിച്ചുകൊടുക്കും. സാധ്യതയനുസരിച്ച്‌ ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന വ്യക്തി, തനിക്കു നിയമപരമായി അർഹതപ്പെട്ട ഓഹരിയെക്കാൾ കൂടുതൽ വേണമെന്ന്‌ ആഗ്രഹിച്ച ഒരു അത്യാഗ്രഹി ആയിരുന്നു. അതുകൊണ്ടായിരിക്കാം യേശു നടത്തിക്കൊണ്ടിരുന്ന ആത്മീയചർച്ച തടസ്സപ്പെടുത്തി, ഇത്തരമൊരു ഭൗതികവിഷയം എടുത്തിടാൻ അയാൾ മുതിർന്നത്‌. ആ തർക്കത്തിൽ ഉൾപ്പെടാൻ ബുദ്ധിപൂർവം വിസമ്മതിച്ച യേശു പക്ഷേ, അത്യാഗ്രഹത്തിന്‌ എതിരെ മുന്നറിയിപ്പു കൊടുക്കുന്നതായി തുടർന്നുള്ള ഭാഗത്ത്‌ കാണാം.

മധ്യസ്ഥൻ: അഥവാ “വിഭാഗിച്ചുകൊടുക്കുന്നയാൾ; വീതംവെച്ചുകൊടുക്കുന്നയാൾ.” മോശയുടെ നിയമം കൃത്യമായി പറഞ്ഞിട്ടുള്ള ഒരു കാര്യത്തിൽ താൻ ഉൾപ്പെടേണ്ടതില്ലെന്നു വ്യക്തമാക്കുകയായിരുന്നു യേശു ഇവിടെ. മാത്രമല്ല, സാമ്പത്തികതർക്കങ്ങളിൽ മധ്യസ്ഥരായിരിക്കാൻ മോശയുടെ നിയമം ചുമതലപ്പെടുത്തിയിട്ടുള്ളതു മൂപ്പന്മാരെയായിരുന്നു. ഇനി, തന്നെ ഭൂമിയിലേക്ക്‌ അയച്ചിരിക്കുന്നത്‌ ഇത്തരം കാര്യങ്ങളിൽ ഉൾപ്പെടാനല്ല, മറിച്ച്‌ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കാനാണ്‌ എന്നും യേശുവിന്‌ അറിയാമായിരുന്നു.

അത്യാഗ്രഹം: അഥവാ “അർഹമല്ലാത്തതിനുവേണ്ടിയുള്ള എല്ലാ തരം അതിമോഹവും.” ഇവിടെ കാണുന്ന പ്ലെയൊനെക്‌സിയ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം, “ഇനിയുമിനിയും സ്വന്തമാക്കുക” എന്നാണ്‌. ഇപ്പോഴുള്ളതിലും കൂടുതൽ സ്വന്തമാക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തെയാണ്‌ അതു കുറിക്കുന്നത്‌. എഫ 4:19; 5:3 എന്നീ വാക്യങ്ങളിലും ഇതേ ഗ്രീക്കുപദം കാണാം. കൊലോ 3:5-ൽ ‘അത്യാഗ്രഹത്തെ’ പൗലോസ്‌ വിളിച്ചിരിക്കുന്നതു “വിഗ്രഹാരാധന” എന്നാണ്‌.

നിന്റെ ജീവൻ: അഥവാ “നിന്റെ ദേഹി.” ലൂക്ക 12:19-ന്റെ പഠനക്കുറിപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ, കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദത്തിന്റെ അർഥം സന്ദർഭം നോക്കിയാണു തീരുമാനിക്കുന്നത്‌. ഇവിടെ അത്‌ ഒരാളുടെ ജീവനെ കുറിക്കുന്നു.—പദാവലിയിൽ “ദേഹി” കാണുക.

എന്നോടുതന്നെ: അഥവാ “എന്റെ ദേഹിയോടുതന്നെ.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദം 19, 20 വാക്യങ്ങളിൽ മൂന്നു പ്രാവശ്യം കാണാം. സന്ദർഭം നോക്കിയാണ്‌ ഈ പദത്തിന്റെ അർഥം തീരുമാനിക്കാറുള്ളത്‌. (പദാവലിയിൽ “ദേഹി” കാണുക.) ഇവിടെ ഈ പദം കുറിക്കുന്നത്‌ ആ വ്യക്തിയെത്തന്നെയാണ്‌. അതായത്‌, ആളുകൾക്കു കാണുകയും സ്‌പർശിക്കുകയും ചെയ്യാവുന്ന, ആ വ്യക്തിയെ മുഴുവനുമാണ്‌. അല്ലാതെ മനുഷ്യശരീരത്തിന്‌ അകത്തുള്ള, കാണാനോ സ്‌പർശിക്കാനോ കഴിയാത്ത എന്തിനെയെങ്കിലുമല്ല. അതുകൊണ്ട്‌, “എന്നോടുതന്നെ” എന്ന പദപ്രയോഗത്തിനും “എന്റെ ദേഹിയോടുതന്നെ” എന്ന പദപ്രയോഗത്തിനും അടിസ്ഥാനപരമായി ഒരേ അർഥമാണ്‌.—ഈ വാക്യത്തിലെ നീ എന്നതിന്റെ പഠനക്കുറിപ്പും ലൂക്ക 12:20-ന്റെ പഠനക്കുറിപ്പും കാണുക.

നീ: അഥവാ “ദേഹീ നീ.” ബുദ്ധിശൂന്യനായ ആ മനുഷ്യൻ ഇവിടെ തന്നോടുതന്നെ സംസാരിക്കുകയാണ്‌. ഈ വാക്യത്തിലെ എന്നോടുതന്നെ എന്നതിന്റെ പഠനക്കുറിപ്പിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ ആ വ്യക്തിയെത്തന്നെയാണു കുറിക്കുന്നത്‌.—പദാവലിയിൽ “ദേഹി” കാണുക.

എന്നോടുതന്നെ: അഥവാ “എന്റെ ദേഹിയോടുതന്നെ.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദം 19, 20 വാക്യങ്ങളിൽ മൂന്നു പ്രാവശ്യം കാണാം. സന്ദർഭം നോക്കിയാണ്‌ ഈ പദത്തിന്റെ അർഥം തീരുമാനിക്കാറുള്ളത്‌. (പദാവലിയിൽ “ദേഹി” കാണുക.) ഇവിടെ ഈ പദം കുറിക്കുന്നത്‌ ആ വ്യക്തിയെത്തന്നെയാണ്‌. അതായത്‌, ആളുകൾക്കു കാണുകയും സ്‌പർശിക്കുകയും ചെയ്യാവുന്ന, ആ വ്യക്തിയെ മുഴുവനുമാണ്‌. അല്ലാതെ മനുഷ്യശരീരത്തിന്‌ അകത്തുള്ള, കാണാനോ സ്‌പർശിക്കാനോ കഴിയാത്ത എന്തിനെയെങ്കിലുമല്ല. അതുകൊണ്ട്‌, “എന്നോടുതന്നെ” എന്ന പദപ്രയോഗത്തിനും “എന്റെ ദേഹിയോടുതന്നെ” എന്ന പദപ്രയോഗത്തിനും അടിസ്ഥാനപരമായി ഒരേ അർഥമാണ്‌.—ഈ വാക്യത്തിലെ നീ എന്നതിന്റെ പഠനക്കുറിപ്പും ലൂക്ക 12:20-ന്റെ പഠനക്കുറിപ്പും കാണുക.

നീ: അഥവാ “ദേഹീ നീ.” ബുദ്ധിശൂന്യനായ ആ മനുഷ്യൻ ഇവിടെ തന്നോടുതന്നെ സംസാരിക്കുകയാണ്‌. ഈ വാക്യത്തിലെ എന്നോടുതന്നെ എന്നതിന്റെ പഠനക്കുറിപ്പിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ ആ വ്യക്തിയെത്തന്നെയാണു കുറിക്കുന്നത്‌.—പദാവലിയിൽ “ദേഹി” കാണുക.

മൂഢാ: ബൈബിളിൽ “മൂഢൻ” എന്നതുപോലുള്ള പദപ്രയോഗങ്ങൾ പൊതുവേ ഉപയോഗിച്ചിരിക്കുന്നതു മാനസികമായ കഴിവുകളോ ബുദ്ധിയോ കുറഞ്ഞവരെ കുറിക്കാനല്ല, മറിച്ച്‌ ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങളുമായി യോജിക്കാത്ത, വിവേകശൂന്യമായ തീരുമാനങ്ങൾ എടുക്കുന്നവരെയാണ്‌.

അവർ നിന്റെ ജീവൻ നിന്നോടു ചോദിക്കും: ഈ ദൃഷ്ടാന്തത്തിൽ “അവർ” എന്നു പറഞ്ഞിരിക്കുന്നത്‌, ഏതെങ്കിലുമൊരു കൂട്ടം മനുഷ്യരെയോ ദൂതന്മാരെയോ ഉദ്ദേശിച്ചല്ല. വാസ്‌തവത്തിൽ ഇവിടെ, “ചോദിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക്‌ ക്രിയാരൂപത്തിന്റെ ധർമം, ആ മനുഷ്യന്‌ എന്തു സംഭവിക്കാൻപോകുന്നു എന്നു സൂചിപ്പിക്കുക മാത്രമാണ്‌. അതുകൊണ്ടുതന്നെ ഈ പദപ്രയോഗത്തെ (“അവർ” എന്ന പദം ഒഴിവാക്കി) “നിന്റെ ജീവൻ നിന്നോടു ചോദിക്കും” എന്നും പരിഭാഷപ്പെടുത്താം. ഈ ദൃഷ്ടാന്തത്തിലെ ധനികനായ മനുഷ്യൻ മരിക്കുന്നത്‌ എങ്ങനെയായിരിക്കുമെന്നോ അദ്ദേഹത്തിന്റെ ജീവനെടുക്കുന്നത്‌ ആരായിരിക്കുമെന്നോ യേശു പറഞ്ഞില്ല എന്ന കാര്യം ശ്രദ്ധിക്കുക. മരിക്കുന്നത്‌ എങ്ങനെയായാലും, ആ രാത്രിതന്നെ അയാൾക്കു മരണം സംഭവിക്കും എന്നതിനായിരുന്നു ഇവിടെ പ്രാധാന്യം.

നിന്റെ ജീവൻ: അഥവാ “നിന്റെ ദേഹി.” ലൂക്ക 12:19-ന്റെ പഠനക്കുറിപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ, കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദത്തിന്റെ അർഥം സന്ദർഭം നോക്കിയാണു തീരുമാനിക്കുന്നത്‌. ഇവിടെ അത്‌ ഒരാളുടെ ജീവനെ കുറിക്കുന്നു.—പദാവലിയിൽ “ദേഹി” കാണുക.

ദൈവമുമ്പാകെ സമ്പന്നൻ: അഥവാ “ദൈവത്തിന്റെ നോട്ടത്തിൽ സമ്പന്നൻ.” ദൈവം പ്രാധാന്യമുള്ളതായി കാണുന്ന കാര്യങ്ങളിൽ സമ്പന്നൻ എന്നാണ്‌ അതിന്റെ അർഥം.

ഇനി ഉത്‌കണ്‌ഠപ്പെടരുത്‌: അഥവാ “ആകുലപ്പെടുന്നതു നിറുത്തുക.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയയുടെ കാലം, ഇപ്പോൾത്തന്നെ ചെയ്‌തുകൊണ്ടിരിക്കുന്ന ഒരു കാര്യം നിറുത്തുന്നതിനെയാണു സൂചിപ്പിക്കുന്നത്‌. ‘ഉത്‌കണ്‌ഠ’ എന്നതിന്റെ ഗ്രീക്കുപദത്തിന്‌, ഒരാളുടെ മനസ്സിനെ കലുഷിതമാക്കുന്ന, അയാളുടെ ശ്രദ്ധ പതറിക്കുന്ന തരം ആകുലതയെ കുറിക്കാനാകും. ഇത്‌ അയാളുടെ സന്തോഷം കവർന്നെടുക്കും. മത്ത 6:27, 28, 31, 34 വാക്യങ്ങളിലും ഇതേ പദം കാണാം.

നിങ്ങളുടെ ജീവൻ: അഥവാ “നിങ്ങളുടെ ദേഹി.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ ഒരാളുടെ ജീവനെ കുറിക്കുന്നു.—പദാവലിയിൽ “ദേഹി” കാണുക.

ഇനി ഉത്‌കണ്‌ഠപ്പെടരുത്‌: അഥവാ “ആകുലപ്പെടുന്നതു നിറുത്തുക.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന മെറിമ്‌നാഓ എന്ന ഗ്രീക്കുക്രിയയുടെ കാലം, ഇപ്പോൾത്തന്നെ ചെയ്‌തുകൊണ്ടിരിക്കുന്ന ഒരു കാര്യം നിറുത്തുന്നതിനെയാണു സൂചിപ്പിക്കുന്നത്‌. ‘ഉത്‌കണ്‌ഠപ്പെടുക’ എന്നതിന്റെ ഗ്രീക്കുപദത്തിന്‌, ഒരാളുടെ മനസ്സിനെ കലുഷിതമാക്കുന്ന, അയാളുടെ ശ്രദ്ധ പതറിക്കുന്ന തരം ആകുലതയെ കുറിക്കാനാകും. ഇത്‌ അയാളുടെ സന്തോഷം കവർന്നെടുക്കും. ലൂക്ക 12:11, 25, 26 എന്നീ വാക്യങ്ങളിലും ലൂക്കോസ്‌ ഇതേ ഗ്രീക്കുപദം ഉപയോഗിച്ചിട്ടുണ്ട്‌. 1കൊ 7:32-34; ഫിലി 4:6 എന്നിവിടങ്ങളിൽ പൗലോസും ഇതേ ക്രിയാപദം ഉപയോഗിച്ചിരിക്കുന്നതായി കാണാം.—മത്ത 6:25-ന്റെ പഠനക്കുറിപ്പു കാണുക.

ജീവൻ: അഥവാ “ദേഹി.” കഴിഞ്ഞ വാക്യത്തിലെപ്പോലെ ഇവിടെയും സൈക്കി എന്ന ഗ്രീക്കുപദം ഒരാളുടെ ജീവനെയാണു കുറിക്കുന്നത്‌. അതുകൊണ്ട്‌ ഇവിടെ, ജീവനും (ദേഹിയും) ശരീരവും ചേരുന്നതാണ്‌ ഒരു വ്യക്തി.

കാക്ക: അക്ഷ. “മലങ്കാക്ക.” ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പക്ഷിയെക്കുറിച്ച്‌ ഇവിടെ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഗിരിപ്രഭാഷണത്തിനിടെ ഇതിനോടു സമാനമായ ഒരു നിർദേശം കൊടുത്തപ്പോൾ യേശു ഏതെങ്കിലും ഒരു പ്രത്യേകപക്ഷിയെക്കുറിച്ച്‌ എടുത്തുപറഞ്ഞില്ല. (മത്ത 6:26) ഗലീലയിൽ ഗിരിപ്രഭാഷണം നടത്തി ഏതാണ്ട്‌ 18 മാസം കഴിഞ്ഞ്‌, യഹൂദ്യയിലെ ശുശ്രൂഷയുടെ സമയത്താണു ലൂക്കോസിന്റെ വിവരണത്തിലെ ഈ ഭാഗം യേശു പറഞ്ഞത്‌. യേശു ഇവിടെ കാക്കയെക്കുറിച്ച്‌ എടുത്തുപറഞ്ഞതിലൂടെ, താൻ പറയുന്ന കാര്യത്തിന്‌ കൂടുതൽ ഊന്നൽ നൽകുകയായിരുന്നു. എങ്ങനെ? നിയമയുടമ്പടിയിൽ മലങ്കാക്കയെ അശുദ്ധമായാണു കണക്കാക്കിയിരുന്നത്‌. (ലേവ 11:13, 15) ഈ അശുദ്ധപക്ഷിക്കുവേണ്ടിപ്പോലും ദൈവം കരുതുന്നെങ്കിൽ തന്നിൽ ആശ്രയിക്കുന്ന തന്റെ ജനത്തെ ദൈവം ഒരിക്കലും ഉപേക്ഷിക്കില്ല എന്ന പാഠമായിരിക്കാം യേശു ഇതിലൂടെ പഠിപ്പിച്ചത്‌.

ആയുസ്സ്‌: സാധ്യതയനുസരിച്ച്‌ യേശു ഇവിടെ ജീവിതത്തെ ഒരു യാത്രയോട്‌ ഉപമിക്കുകയാണ്‌. ഉത്‌കണ്‌ഠപ്പെടുന്നതിലൂടെ ആയുസ്സിനോട്‌ അഥവാ ജീവിതത്തിന്റെ നീളത്തോട്‌ അൽപ്പംപോലും കൂട്ടാനാകില്ലെന്നാണു യേശു പറയുന്നത്‌.

ഒരു മുഴം: നീളത്തിന്റെ ഒരു ചെറിയ അളവിനെ കുറിക്കുന്ന വാക്കാണു യേശു ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌ (അക്ഷ. “ഒരു മുഴങ്കൈ.”). അത്‌ ഏകദേശം 44.5 സെ.മീ. (17.5 ഇഞ്ച്‌) വരും.—പദാവലിയിൽ “മുഴം” എന്നതും അനു. ബി14-ഉം കാണുക.

ഈ ചെറിയൊരു കാര്യംപോലും: അഥവാ “ഇത്ര നിസ്സാരമായൊരു കാര്യംപോലും.” അക്ഷ. “ഏറ്റവും ചെറിയ കാര്യംപോലും.” ഒരാളുടെ ആയുസ്സിനോട്‌ ഒരു മുഴമെങ്കിലും കൂട്ടുന്നതിനെക്കുറിച്ച്‌ മുൻവാക്യത്തിൽ പറഞ്ഞതിനെയായിരിക്കാം ചെറിയൊരു കാര്യം എന്ന്‌ ഇവിടെ പരാമർശിച്ചിരിക്കുന്നത്‌. മനുഷ്യർക്ക്‌ അവരുടെ ആയുസ്സ്‌ അൽപ്പംപോലും, അതായത്‌ ഒരു മുഴംപോലും, കൂട്ടാൻ കഴിയില്ലെങ്കിൽപ്പിന്നെ അവർ എന്തിന്‌ ധാരാളം സമ്പത്തും ഭക്ഷ്യവസ്‌തുക്കളും വസ്‌ത്രങ്ങളും വാരിക്കൂട്ടുന്നതിനെക്കുറിച്ചും അനേകം വീടുകളും നിലങ്ങളും സ്വന്തമാക്കുന്നതിനെക്കുറിച്ചും ചിന്തിച്ച്‌ ഇത്രമാത്രം ഉത്‌കണ്‌ഠപ്പെടണം?

ലില്ലിച്ചെടി: ഇത്‌ അനെമണി പൂവാണെന്നാണു ചിലരുടെ അഭിപ്രായം. എന്നാൽ ഇതു ടൂലിപ്പ്‌, ഹൈയാസിന്ത്‌, ഐറിസ്‌, ഗ്ലാഡിയോലസ്‌ എന്നിവപോലെ ലില്ലിപ്പൂക്കളോടു സാമ്യമുള്ള മറ്റേതെങ്കിലും പൂക്കളും ആകാം. ആ പ്രദേശത്ത്‌ കാണപ്പെടുന്ന വിവിധതരം കാട്ടുപൂക്കളെക്കുറിച്ചാണു യേശു പറഞ്ഞതെന്ന്‌ അഭിപ്രായപ്പെടുന്ന ചിലർ, ഇവിടെ കാണുന്ന ഗ്രീക്കുപദത്തെ പരിഭാഷപ്പെടുത്തിയിരിക്കുന്നതു കുറെക്കൂടെ വിശാലമായ അർഥത്തിൽ “പൂക്കൾ,” “കാട്ടുപൂക്കൾ” എന്നൊക്കെയാണ്‌.

ഉത്‌കണ്‌ഠപ്പെടുന്നത്‌ ഒഴിവാക്കുക: അഥവാ “ആകുലപ്പെടുന്നതു നിറുത്തുക.” മെറ്റിയോറിസോമായ്‌ എന്ന ഗ്രീക്കുപദം ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ കാണുന്നുള്ളൂ. ഗ്രീക്കു സാഹിത്യഭാഷയിൽ അതിന്റെ അർഥം “പൊങ്ങി ഉയർന്നുനിൽക്കുക; (വായുവിൽ എന്നപോലെ) തൂങ്ങിനിൽക്കുക” എന്നൊക്കെയായിരുന്നു. പ്രക്ഷുബ്ധമായ കടലിൽ കപ്പൽ ആടിയുലയുന്നതിനെ കുറിക്കാൻപോലും ഈ പദം ഉപയോഗിക്കാറുണ്ട്‌. എന്നാൽ ഇവിടെ അത്‌ ഉത്‌കണ്‌ഠയെയോ മനസ്സിന്റെ അസ്വസ്ഥതയെയോ സൂചിപ്പിക്കാൻ ആലങ്കാരികമായ അർഥത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. സന്ദേഹമോ ഉത്‌കണ്‌ഠയോ കാരണം ആടിയുലയുന്ന അഥവാ ചഞ്ചലപ്പെട്ട ഒരു മനസ്സിനെ അതു കുറിക്കുന്നു.

ദാനം: കാലങ്ങളായി “ദാനധർമം” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള എലെയീമൊസുനേ എന്ന ഗ്രീക്കുപദത്തിനു “കരുണ,” ”കരുണ കാണിക്കുക” എന്നിവയുടെ ഗ്രീക്കുപദങ്ങളുമായി ബന്ധമുണ്ട്‌. ദരിദ്രർക്ക്‌ ആശ്വാസമായി പണമോ ആഹാരമോ സൗജന്യമായി കൊടുക്കുന്നതിനെയാണ്‌ ഇതു സൂചിപ്പിക്കുന്നത്‌.

വസ്‌ത്രം ധരിച്ച്‌ തയ്യാറായിരിക്കുക: അക്ഷ. “അര കെട്ടി ഇരിക്കുക.” ഇതൊരു ഭാഷാശൈലിയാണ്‌. കായികാധ്വാനം ഉൾപ്പെട്ട ജോലി ചെയ്യാനോ ഓടാനോ ഒക്കെയുള്ള സൗകര്യത്തിനായി നീണ്ട പുറങ്കുപ്പായത്തിന്റെ താഴത്തെ അറ്റം കാലുകൾക്ക്‌ ഇടയിലൂടെ മുകളിലേക്ക്‌ എടുത്ത്‌ ഒരു അരപ്പട്ടകൊണ്ട്‌ അരയിൽ കെട്ടിനിറുത്തുന്നതിനെയാണ്‌ ഇതു കുറിക്കുന്നത്‌. ക്രമേണ അത്‌, ഒരു കാര്യം ചെയ്യാനുള്ള ഒരുക്കത്തെ സൂചിപ്പിക്കുന്ന പദപ്രയോഗമായി മാറി. എബ്രായ തിരുവെഴുത്തുകളിൽ പലയിടത്തും സമാനമായ പദപ്രയോഗങ്ങൾ കാണാം. (ഉദാഹരണങ്ങൾ: പുറ 12:11, അടിക്കുറിപ്പ്‌; 1രാജ 18:46, അടിക്കുറിപ്പ്‌; 2രാജ 3:21; 4:29; സുഭ 31:17, അടിക്കുറിപ്പ്‌; യിര 1:17, അടിക്കുറിപ്പ്‌) ഈ വാക്യത്തിൽ ആ ക്രിയയുടെ രൂപം സൂചിപ്പിക്കുന്നത്‌, ആത്മീയപ്രവർത്തനങ്ങൾ ചെയ്യാൻ ദൈവസേവകർക്ക്‌ എപ്പോഴുമുണ്ടായിരിക്കേണ്ട മനസ്സൊരുക്കത്തെയാണ്‌. ലൂക്ക 12:37-ൽ (അടിക്കുറിപ്പ്‌) ഇതേ ഗ്രീക്കുക്രിയ, “സേവനം ചെയ്‌തുകൊടുക്കാൻ അര കെട്ടി” എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. 1പത്ര 1:13-ലെ, “മനസ്സുകളെ ശക്തമാക്കുക” എന്ന പദപ്രയോഗത്തിന്റെ അക്ഷരാർഥം “മനസ്സിന്റെ അര കെട്ടുക” എന്നാണ്‌.

വസ്‌ത്രം ധരിച്ച്‌ തയ്യാറായിരിക്കുക: അക്ഷ. “അര കെട്ടി ഇരിക്കുക.” ഇതൊരു ഭാഷാശൈലിയാണ്‌. കായികാധ്വാനം ഉൾപ്പെട്ട ജോലി ചെയ്യാനോ ഓടാനോ ഒക്കെയുള്ള സൗകര്യത്തിനായി നീണ്ട പുറങ്കുപ്പായത്തിന്റെ താഴത്തെ അറ്റം കാലുകൾക്ക്‌ ഇടയിലൂടെ മുകളിലേക്ക്‌ എടുത്ത്‌ ഒരു അരപ്പട്ടകൊണ്ട്‌ അരയിൽ കെട്ടിനിറുത്തുന്നതിനെയാണ്‌ ഇതു കുറിക്കുന്നത്‌. ക്രമേണ അത്‌, ഒരു കാര്യം ചെയ്യാനുള്ള ഒരുക്കത്തെ സൂചിപ്പിക്കുന്ന പദപ്രയോഗമായി മാറി. എബ്രായ തിരുവെഴുത്തുകളിൽ പലയിടത്തും സമാനമായ പദപ്രയോഗങ്ങൾ കാണാം. (ഉദാഹരണങ്ങൾ: പുറ 12:11, അടിക്കുറിപ്പ്‌; 1രാജ 18:46, അടിക്കുറിപ്പ്‌; 2രാജ 3:21; 4:29; സുഭ 31:17, അടിക്കുറിപ്പ്‌; യിര 1:17, അടിക്കുറിപ്പ്‌) ഈ വാക്യത്തിൽ ആ ക്രിയയുടെ രൂപം സൂചിപ്പിക്കുന്നത്‌, ആത്മീയപ്രവർത്തനങ്ങൾ ചെയ്യാൻ ദൈവസേവകർക്ക്‌ എപ്പോഴുമുണ്ടായിരിക്കേണ്ട മനസ്സൊരുക്കത്തെയാണ്‌. ലൂക്ക 12:37-ൽ (അടിക്കുറിപ്പ്‌) ഇതേ ഗ്രീക്കുക്രിയ, “സേവനം ചെയ്‌തുകൊടുക്കാൻ അര കെട്ടി” എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. 1പത്ര 1:13-ലെ, “മനസ്സുകളെ ശക്തമാക്കുക” എന്ന പദപ്രയോഗത്തിന്റെ അക്ഷരാർഥം “മനസ്സിന്റെ അര കെട്ടുക” എന്നാണ്‌.

വസ്‌ത്രം മാറി: “വസ്‌ത്രം മാറി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പെരിസോനിമായ്‌ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “അര കെട്ടുക” എന്നാണ്‌. വസ്‌ത്രത്തിൽ അഴുക്കു പിടിക്കാതിരിക്കാൻ ഒരു പ്രത്യേകതരം മേൽവസ്‌ത്രം (apron) കെട്ടിക്കൊണ്ടോ അരപ്പട്ടകൊണ്ടും മറ്റും വസ്‌ത്രം മുറിക്കിക്കെട്ടിക്കൊണ്ടോ ഒരു സേവനം ചെയ്യാൻ തയ്യാറെടുക്കുന്നതിനെയാണ്‌ ഇതു കുറിക്കുന്നത്‌. ഈ ഗ്രീക്കുപദം ലൂക്ക 12:35, 37-ലും എഫ 6:14-ലും ഉപയോഗിച്ചിട്ടുണ്ട്‌.—ലൂക്ക 12:35, 37 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

വസ്‌ത്രം മാറി: അക്ഷ. “സേവനം ചെയ്‌തുകൊടുക്കാൻ അര കെട്ടി.”—ലൂക്ക 12:35; 17:8 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

നാലാം യാമം: അതായത്‌, അതിരാവിലെ ഏകദേശം 3 മണിമുതൽ ഏകദേശം 6 മണിക്കു സൂര്യൻ ഉദിക്കുന്നതുവരെയുള്ള സമയം. രാത്രിയെ നാലു യാമങ്ങളായി തിരിച്ചിരുന്ന ഗ്രീക്ക്‌, റോമൻ സമ്പ്രദായമാണ്‌ ഇതിന്‌ ആധാരം. എന്നാൽ മുമ്പ്‌ എബ്രായരുടെ രീതി, രാത്രിയെ നാലു മണിക്കൂർ വീതമുള്ള മൂന്നു യാമങ്ങളായി തിരിക്കുന്നതായിരുന്നു. (പുറ 14:24; ന്യായ 7:19) പക്ഷേ ഈ സമയമായപ്പോഴേക്കും അവരും റോമൻ സമ്പ്രദായം സ്വീകരിച്ചിരുന്നു.

അർധരാത്രിക്കോ: ഗ്രീക്ക്‌, റോമൻ സമ്പ്രദായമനുസരിച്ച്‌ ഇതു രാത്രിയുടെ രണ്ടാം യാമത്തെ കുറിക്കുന്നു. രാത്രി ഏകദേശം 9 മണിമുതൽ അർധരാത്രിവരെ നീളുന്നതായിരുന്നു ഇത്‌.—ഈ വാക്യത്തിലെ സന്ധ്യക്കോ എന്നതിന്റെ പഠനക്കുറിപ്പു കാണുക.

നേരം പുലരുംമുമ്പോ: അക്ഷ. “കോഴി കൂകുന്ന നേരത്തോ.” ഗ്രീക്ക്‌, റോമൻ സമ്പ്രദായമനുസരിച്ചുള്ള (രാത്രിയുടെ) മൂന്നാം യാമം ഇങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌. അർധരാത്രിമുതൽ അതിരാവിലെ ഏകദേശം 3 മണിവരെ നീളുന്നതായിരുന്നു ഇത്‌. (ഈ വാക്യത്തിലെ മുൻ പഠനക്കുറിപ്പുകൾ കാണുക.) സാധ്യതയനുസരിച്ച്‌, ‘കോഴി കൂകിയതായി’ പറഞ്ഞിരിക്കുന്ന സംഭവം നടന്നത്‌ ഈ സമയത്തായിരിക്കാം. (മർ 14:72) മെഡിറ്ററേനിയനു കിഴക്കുള്ള നാടുകളിൽ സമയം കണക്കാക്കാൻ ആളുകൾ പണ്ടുമുതലേ കോഴിയുടെ കൂകൽ ഉപയോഗപ്പെടുത്തിയിരുന്നതായി പൊതുവേ അംഗീകരിക്കപ്പെടുന്നു. തെളിവനുസരിച്ച്‌ ഇന്നും ആ രീതി ഉപയോഗത്തിലുണ്ട്‌.—മത്ത 26:34; മർ 14:30, 72 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

രണ്ടാം യാമം: അതായത്‌, രാത്രി ഏകദേശം 9 മണിമുതൽ അർധരാത്രിവരെയുള്ള സമയം. രാത്രിയെ നാലു യാമങ്ങളായി തിരിച്ചിരുന്ന ഗ്രീക്ക്‌, റോമൻ സമ്പ്രദായമാണ്‌ ഇതിന്‌ ആധാരം. എന്നാൽ മുമ്പ്‌ എബ്രായരുടെ രീതി, രാത്രിയെ നാലു മണിക്കൂർ വീതമുള്ള മൂന്നു യാമങ്ങളായി തിരിക്കുന്നതായിരുന്നു. (പുറ 14:24; ന്യായ 7:19) പക്ഷേ എ.ഡി. ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും അവരും റോമൻ സമ്പ്രദായം സ്വീകരിച്ചിരുന്നു.—മത്ത 14:25; മർ 13:35 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

മൂന്നാം യാമം: അതായത്‌, അർധരാത്രിമുതൽ അതിരാവിലെ ഏകദേശം 3 മണിവരെയുള്ള സമയം.—മർ 13:35-ന്റെ പഠനക്കുറിപ്പു കാണുക.

പരിചാരകഗണം: അഥവാ “വീട്ടിലെ പണിക്കാർ.” മത്ത 24:45-ലെ “വീട്ടുജോലിക്കാർ” (ഗ്രീക്കിൽ, ഒയിക്കേറ്റെയിയ) എന്ന പദപ്രയോഗംപോലെതന്നെ ഈ പദപ്രയോഗവും (ഗ്രീക്കിൽ, തെറാപെയിയ) യജമാനന്റെ വീട്ടിൽ ജോലി ചെയ്യുന്ന എല്ലാവരെയും കുറിക്കുന്നു. മത്തായി ഉപയോഗിച്ചിരിക്കുന്ന പദത്തിന്റെ ഏതാണ്ട്‌ അതേ അർഥംവരുന്ന ഒരു പദംതന്നെയാണു ലൂക്കോസും ഉപയോഗിച്ചിരിക്കുന്നതെങ്കിലും ലൂക്കോസിന്റെ വിവരണത്തിലേത്‌, ഗ്രീക്ക്‌ സാഹിത്യഭാഷയിൽ പൊതുവേ കാണുന്ന ഒരു പദമാണ്‌. ലൂക്കോസ്‌ ഈ പദം ഉപയോഗിക്കാനുള്ള കാരണം അദ്ദേഹത്തിന്റെ വിദ്യാഭ്യാസവും പശ്ചാത്തലവും ഒക്കെയായിരിക്കാം.

വിവേകി: അഥവാ “ബുദ്ധിമാൻ.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഫ്രോനിമൊസ്‌ എന്ന ഗ്രീക്ക്‌ നാമവിശേഷണം കുറിക്കുന്നത്‌, ഗ്രാഹ്യത്തോടൊപ്പം ഉൾക്കാഴ്‌ചയും ദീർഘവീക്ഷണവും വകതിരിവും വിവേചനയും പ്രായോഗികജ്ഞാനവും ചേരുന്ന ഒരു ഗുണത്തെയാണ്‌. ഇതേ ഗ്രീക്കുപദത്തിന്റെ മറ്റൊരു രൂപം ലൂക്ക 16:8-ൽ കാണാം. അവിടെ അതു ‘ബുദ്ധിശാലികൾ’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. മത്ത 7:24; 25:2, 4, 8, 9 എന്നീ വാക്യങ്ങളിൽ ഇതേ ഗ്രീക്കുപദം ഉപയോഗിച്ചിട്ടുണ്ട്‌. ഉൽ 41:33, 39-ൽ യോസേഫിനെക്കുറിച്ച്‌ പറയുന്നിടത്ത്‌ സെപ്‌റ്റുവജിന്റിലും ഇതേ പദമാണു കാണുന്നത്‌.

കാര്യസ്ഥൻ: അഥവാ “വീട്ടിലെ കാര്യം നോക്കിനടത്തുന്നയാൾ.” ഇവിടെ കാണുന്ന ഓയികൊനോമൊസ്‌ എന്ന ഗ്രീക്കുപദം, വീട്ടിലെ ജോലിക്കാരുടെ മേൽനോട്ടത്തിനായി നിയമിച്ചിരുന്ന ഒരാളെയാണു കുറിക്കുന്നത്‌. എന്നാൽ അയാളും ആ വീട്ടിലെ ഒരു ജോലിക്കാരൻതന്നെയായിരുന്നു. പുരാതനകാലത്ത്‌, പൊതുവേ വിശ്വസ്‌തനായ ഒരു അടിമയെയാണ്‌ ആ സ്ഥാനത്ത്‌ നിയമിച്ചിരുന്നത്‌. തന്റെ യജമാനന്റെ കാര്യങ്ങളെല്ലാം നോക്കിനടത്താനുള്ള ചുമതല അയാൾക്കായിരുന്നു. അതുകൊണ്ടുതന്നെ ഒരാളെ വളരെയധികം വിശ്വസിച്ചേൽപ്പിച്ചിരുന്ന ഒരു ഉത്തരവാദിത്വമായിരുന്നു അത്‌. അബ്രാഹാമിനുള്ളതു “മുഴുവൻ നോക്കിനടത്തിയിരുന്ന” ദാസൻ അഥവാ ജോലിക്കാരൻ അങ്ങനെയൊരു കാര്യസ്ഥനായിരുന്നു. (ഉൽ 24:2) യോസേഫും അത്തരമൊരു കാര്യസ്ഥനായിരുന്നെന്ന്‌ ഉൽ 39:4 പറയുന്നു. യേശുവിന്റെ ദൃഷ്ടാന്തത്തിലെ ‘കാര്യസ്ഥനെക്കുറിച്ച്‌’ ഏകവചനത്തിലാണു പറഞ്ഞിരിക്കുന്നതെങ്കിലും ആ കാര്യസ്ഥൻ ഒരൊറ്റ വ്യക്തിയെ മാത്രമാണു ചിത്രീകരിക്കുന്നതെന്ന്‌ അതിന്‌ അർഥമില്ല. പലർ ചേർന്ന ഒരു കൂട്ടത്തെ സൂചിപ്പിക്കാൻ ഏകവചനനാമം ഉപയോഗിച്ചിരിക്കുന്നതിന്റെ ഉദാഹരണങ്ങൾ തിരുവെഴുത്തുകളിലുണ്ട്‌. ഉദാഹരണത്തിന്‌, ഇസ്രായേൽ ജനതയോടു സംസാരിച്ചപ്പോൾ യഹോവ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക. “നിങ്ങൾ എന്റെ സാക്ഷികൾ (ബഹുവചനം) . . . അതെ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ (ഏകവചനം)” എന്നാണു ദൈവം പറഞ്ഞത്‌. (യശ 43:10) സമാനമായി, ഈ ദൃഷ്ടാന്തത്തിലെ കാര്യസ്ഥനും പലർ ചേർന്നതാണ്‌. മത്ത 24:45-ൽ കാണുന്ന സമാന്തരവിവരണത്തിലെ ദൃഷ്ടാന്തത്തിൽ ഈ കാര്യസ്ഥനെ, “വിശ്വസ്‌തനും വിവേകിയും ആയ അടിമ” എന്നു വിളിച്ചിരിക്കുന്നു.

കാര്യസ്ഥൻ: അഥവാ “വീട്ടിലെ കാര്യം നോക്കിനടത്തുന്നയാൾ.” ഇവിടെ കാണുന്ന ഓയികൊനോമൊസ്‌ എന്ന ഗ്രീക്കുപദം, വീട്ടിലെ ജോലിക്കാരുടെ മേൽനോട്ടത്തിനായി നിയമിച്ചിരുന്ന ഒരാളെയാണു കുറിക്കുന്നത്‌. എന്നാൽ അയാളും ആ വീട്ടിലെ ഒരു ജോലിക്കാരൻതന്നെയായിരുന്നു. പുരാതനകാലത്ത്‌, പൊതുവേ വിശ്വസ്‌തനായ ഒരു അടിമയെയാണ്‌ ആ സ്ഥാനത്ത്‌ നിയമിച്ചിരുന്നത്‌. തന്റെ യജമാനന്റെ കാര്യങ്ങളെല്ലാം നോക്കിനടത്താനുള്ള ചുമതല അയാൾക്കായിരുന്നു. അതുകൊണ്ടുതന്നെ ഒരാളെ വളരെയധികം വിശ്വസിച്ചേൽപ്പിച്ചിരുന്ന ഒരു ഉത്തരവാദിത്വമായിരുന്നു അത്‌. അബ്രാഹാമിനുള്ളതു “മുഴുവൻ നോക്കിനടത്തിയിരുന്ന” ദാസൻ അഥവാ ജോലിക്കാരൻ അങ്ങനെയൊരു കാര്യസ്ഥനായിരുന്നു. (ഉൽ 24:2) യോസേഫും അത്തരമൊരു കാര്യസ്ഥനായിരുന്നെന്ന്‌ ഉൽ 39:4 പറയുന്നു. യേശുവിന്റെ ദൃഷ്ടാന്തത്തിലെ ‘കാര്യസ്ഥനെക്കുറിച്ച്‌’ ഏകവചനത്തിലാണു പറഞ്ഞിരിക്കുന്നതെങ്കിലും ആ കാര്യസ്ഥൻ ഒരൊറ്റ വ്യക്തിയെ മാത്രമാണു ചിത്രീകരിക്കുന്നതെന്ന്‌ അതിന്‌ അർഥമില്ല. പലർ ചേർന്ന ഒരു കൂട്ടത്തെ സൂചിപ്പിക്കാൻ ഏകവചനനാമം ഉപയോഗിച്ചിരിക്കുന്നതിന്റെ ഉദാഹരണങ്ങൾ തിരുവെഴുത്തുകളിലുണ്ട്‌. ഉദാഹരണത്തിന്‌, ഇസ്രായേൽ ജനതയോടു സംസാരിച്ചപ്പോൾ യഹോവ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക. “നിങ്ങൾ എന്റെ സാക്ഷികൾ (ബഹുവചനം) . . . അതെ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ (ഏകവചനം)” എന്നാണു ദൈവം പറഞ്ഞത്‌. (യശ 43:10) സമാനമായി, ഈ ദൃഷ്ടാന്തത്തിലെ കാര്യസ്ഥനും പലർ ചേർന്നതാണ്‌. മത്ത 24:45-ൽ കാണുന്ന സമാന്തരവിവരണത്തിലെ ദൃഷ്ടാന്തത്തിൽ ഈ കാര്യസ്ഥനെ, “വിശ്വസ്‌തനും വിവേകിയും ആയ അടിമ” എന്നു വിളിച്ചിരിക്കുന്നു.

ആ അടിമ: ലൂക്ക 12:42-ൽ പറഞ്ഞിരിക്കുന്ന കാര്യസ്ഥനെക്കുറിച്ചാണ്‌ ഇവിടെ അടിമ എന്നു പറഞ്ഞിരിക്കുന്നത്‌. വിശ്വസ്‌തനായിരുന്നാൽ ‘ആ അടിമയ്‌ക്കു’ പ്രതിഫലം ലഭിക്കും. (ലൂക്ക 12:43, 44) എന്നാൽ അവിശ്വസ്‌തനെങ്കിൽ അയാളെ ‘കഠിനമായി ശിക്ഷിക്കും.’ (ലൂക്ക 12:46) വാസ്‌തവത്തിൽ യേശുവിന്റെ വാക്കുകൾ, വിശ്വസ്‌തനായ കാര്യസ്ഥനുള്ള ഒരു മുന്നറിയിപ്പാണ്‌. ഇനി, മത്ത 24:45-51-ൽ കാണുന്ന സമാന്തരവിവരണത്തിലെ ദൃഷ്ടാന്തത്തിൽ ‘ദുഷ്ടനായ ആ അടിമ എന്നെങ്കിലും . . . ഹൃദയത്തിൽ പറഞ്ഞാൽ’ എന്ന വാക്കുകളുടെ അർഥവും ഇതിനോടു സമാനമാണ്‌. ഭാവിയിൽ ‘ആ അടിമ ദുഷ്ടനായിത്തീരും’ എന്നു പ്രവചിക്കുകയായിരുന്നില്ല യേശു; ‘ദുഷ്ടനായ ഒരു അടിമയെ’ യേശു നിയമിക്കുകയുമല്ലായിരുന്നു. മറിച്ച്‌ വിശ്വസ്‌തനായ അടിമ എന്നെങ്കിലും ദുഷ്ടനായ ഒരു അടിമയുടെ സ്വഭാവവിശേഷതകൾ കാണിച്ചുതുടങ്ങിയാൽ എന്തു സംഭവിക്കും എന്ന മുന്നറിയിപ്പു നൽകുകയായിരുന്നു.

അടിമ: 42-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന കാര്യസ്ഥനെയാണ്‌ ഇവിടെ “അടിമ” എന്നു വിളിച്ചിരിക്കുന്നത്‌. (ലൂക്ക 12:42-ന്റെ പഠനക്കുറിപ്പു കാണുക.) വിശ്വസ്‌തനായിരുന്നാൽ ആ ‘അടിമയ്‌ക്കു’ പ്രതിഫലം ലഭിക്കുമായിരുന്നു. (ലൂക്ക 12:44) മത്ത 24:45-47-ൽ കാണുന്ന സമാന്തരവിവരണത്തിലെ ദൃഷ്ടാന്തത്തിൽ ഈ കാര്യസ്ഥനെ, “വിശ്വസ്‌തനും വിവേകിയും ആയ അടിമ” എന്നാണു വിളിച്ചിരിക്കുന്നത്‌.—ലൂക്ക 12:45-ന്റെ പഠനക്കുറിപ്പു കാണുക.

ആ അടിമ: ലൂക്ക 12:42-ൽ പറഞ്ഞിരിക്കുന്ന കാര്യസ്ഥനെക്കുറിച്ചാണ്‌ ഇവിടെ അടിമ എന്നു പറഞ്ഞിരിക്കുന്നത്‌. വിശ്വസ്‌തനായിരുന്നാൽ ‘ആ അടിമയ്‌ക്കു’ പ്രതിഫലം ലഭിക്കും. (ലൂക്ക 12:43, 44) എന്നാൽ അവിശ്വസ്‌തനെങ്കിൽ അയാളെ ‘കഠിനമായി ശിക്ഷിക്കും.’ (ലൂക്ക 12:46) വാസ്‌തവത്തിൽ യേശുവിന്റെ വാക്കുകൾ, വിശ്വസ്‌തനായ കാര്യസ്ഥനുള്ള ഒരു മുന്നറിയിപ്പാണ്‌. ഇനി, മത്ത 24:45-51-ൽ കാണുന്ന സമാന്തരവിവരണത്തിലെ ദൃഷ്ടാന്തത്തിൽ ‘ദുഷ്ടനായ ആ അടിമ എന്നെങ്കിലും . . . ഹൃദയത്തിൽ പറഞ്ഞാൽ’ എന്ന വാക്കുകളുടെ അർഥവും ഇതിനോടു സമാനമാണ്‌. ഭാവിയിൽ ‘ആ അടിമ ദുഷ്ടനായിത്തീരും’ എന്നു പ്രവചിക്കുകയായിരുന്നില്ല യേശു; ‘ദുഷ്ടനായ ഒരു അടിമയെ’ യേശു നിയമിക്കുകയുമല്ലായിരുന്നു. മറിച്ച്‌ വിശ്വസ്‌തനായ അടിമ എന്നെങ്കിലും ദുഷ്ടനായ ഒരു അടിമയുടെ സ്വഭാവവിശേഷതകൾ കാണിച്ചുതുടങ്ങിയാൽ എന്തു സംഭവിക്കും എന്ന മുന്നറിയിപ്പു നൽകുകയായിരുന്നു.

അയാളെ കഠിനമായി ശിക്ഷിച്ച്‌: അക്ഷ. “അയാളെ രണ്ടായി മുറിച്ച്‌.” ഭയാനകമായ ഒരു ചിത്രമാണ്‌ ഇതു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നതെങ്കിലും സാധ്യതയനുസരിച്ച്‌ ഈ പദപ്രയോഗം അക്ഷരാർഥത്തിൽ എടുക്കേണ്ട ഒന്നല്ല. കടുത്ത ശിക്ഷയെയാണ്‌ ഇത്‌ അർഥമാക്കുന്നത്‌.

അയാളെ കഠിനമായി ശിക്ഷിച്ച്‌: മത്ത 24:51-ന്റെ പഠനക്കുറിപ്പു കാണുക.

ഒരു തീ കൊളുത്താൻ: യേശുവിന്റെ വരവ്‌, ജൂതന്മാർക്കു പ്രക്ഷുബ്ധമായ ഒരു സമയത്തിനു തുടക്കം കുറിച്ചു. ആ കാലഘട്ടം അവർക്ക്‌, ഒരു ആലങ്കാരികാർഥത്തിൽ തീപോലെ അനുഭവപ്പെട്ടു. യേശു എങ്ങനെയാണ്‌ ആ തീ കൊളുത്തിയത്‌? യേശു ജനശ്രദ്ധയിലേക്കു കൊണ്ടുവന്ന പല വിഷയങ്ങളും ചൂടുപിടിച്ച വാഗ്വാദങ്ങൾക്കു വഴിവെച്ചു. പല വ്യാജോപദേശങ്ങളും പാരമ്പര്യങ്ങളും ആ അഗ്നിയിൽ കത്തിയമർന്നു. ഉദാഹരണത്തിന്‌, മിശിഹ ഇസ്രായേൽ രാഷ്‌ട്രത്തെ റോമൻ ഭരണത്തിൽനിന്ന്‌ വിടുവിക്കുമെന്നായിരുന്നു യേശു ഭൂമിയിലുണ്ടായിരുന്ന സമയത്ത്‌ ജൂതന്മാരുടെ പ്രതീക്ഷ. എന്നാൽ ആ ദേശീയത്വചിന്താഗതികളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട്‌ യേശു ലജ്ജാകരമായ മരണത്തിനു കീഴടങ്ങി. ഇനി, മനുഷ്യരുടെ മുമ്പിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയം ദൈവരാജ്യമാണെന്നു തീക്ഷ്‌ണമായ പ്രസംഗപ്രവർത്തനത്തിലൂടെ യേശു കാണിച്ചുകൊടുത്തതും ആ ദേശത്തെങ്ങും ചൂടുപിടിച്ച തർക്കങ്ങൾക്കു തിരികൊളുത്തി.—1കൊ 1:23.

അവസാനത്തെ ചില്ലിക്കാശ്‌: അക്ഷ. “അവസാനത്തെ ലെപ്‌ടോൺ.” ലെപ്‌ടോൺ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “ചെറുത്‌, കനം കുറഞ്ഞത്‌” എന്നൊക്കെയാണ്‌. ഒരു ദിനാറെയുടെ 1/128 ആയിരുന്നു ഒരു ലെപ്‌ടോൺ. ഇതു തെളിവനുസരിച്ച്‌ ഇസ്രായേലിൽ ഉപയോഗത്തിലിരുന്ന, ചെമ്പോ വെങ്കലമോ കൊണ്ടുള്ള നാണയങ്ങളിൽ ഏറ്റവും ചെറുതായിരുന്നു.—പദാവലിയിൽ ലെപ്‌ടോൺ എന്നതും അനു. ബി14-ഉം കാണുക.

ദൃശ്യാവിഷ്കാരം

ഇന്നത്തെ ഹിന്നോം താഴ്‌വര
ഇന്നത്തെ ഹിന്നോം താഴ്‌വര

ഗ്രീക്കുതിരുവെഴുത്തുകളിൽ ഗീഹെന്ന എന്നു വിളിച്ചിരിക്കുന്ന ഹിന്നോം താഴ്‌വര (1). ദേവാലയം സ്ഥിതിചെയ്‌തിരുന്ന സ്ഥലം (2). ഒന്നാം നൂറ്റാണ്ടിലെ ജൂതദേവാലയം ഇവിടെയായിരുന്നു. ഇന്ന്‌ അവിടെ കാണുന്ന ഏറ്റവും ശ്രദ്ധേയമായ നിർമിതി ഡോം ഓഫ്‌ ദ റോക്ക്‌ എന്ന്‌ അറിയപ്പെടുന്ന ഒരു മുസ്ലീം ആരാധനാലയമാണ്‌.—അനുബന്ധം ബി-12-ലെ ഭൂപടം കാണുക.

മലങ്കാക്ക
മലങ്കാക്ക

ബൈബിളിൽ പേരെടുത്തുപറഞ്ഞിരിക്കുന്ന ആദ്യത്തെ പക്ഷി മലങ്കാക്കയാണ്‌. (ഉൽ 8:7) സാഹചര്യങ്ങളുമായി ഒത്തുപോകുന്നതിൽ മറ്റു പല പക്ഷികളെക്കാളും ബഹുമിടുക്കരായ ഇവർ പറക്കൽവിദഗ്‌ധരുമാണ്‌. ഏറ്റവും കൗശലക്കാരായ പക്ഷികളുടെ കൂട്ടത്തിൽപ്പെടുന്നവരുമാണ്‌ ഇവർ. സൃഷ്ടിക്രിയകളിൽ കാണുന്ന ദൈവികജ്ഞാനത്തെക്കുറിച്ച്‌ ഇയ്യോബിനെ പഠിപ്പിച്ചപ്പോൾ, ‘മലങ്കാക്കയ്‌ക്ക്‌ ആഹാരം ഒരുക്കിക്കൊടുക്കുന്നതു’ താനാണെന്ന്‌ യഹോവ പറഞ്ഞു. (ഇയ്യ 38:41) ഒരു കാക്ക അതിന്റെ വിശന്നുകരയുന്ന കുഞ്ഞുങ്ങൾക്കു ഭക്ഷണം എത്തിക്കുമ്പോൾ വാസ്‌തവത്തിൽ യഹോവയാണ്‌ അതിനു പിന്നിലെന്നു സങ്കീർത്തനക്കാരൻ സൂചിപ്പിച്ചു. (സങ്ക 147:9) അത്തരം പക്ഷികൾക്കുവേണ്ടി യഹോവ കരുതുന്നെങ്കിൽ തന്റെ ദാസന്മാരായ മനുഷ്യർക്കുവേണ്ടി യഹോവ എത്രയധികം കരുതുമെന്ന്‌ ഉറപ്പുകൊടുക്കാൻ യേശുവും കാക്കയെക്കുറിച്ച്‌ ഇതുപോലൊരു കാര്യം പറഞ്ഞു. മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച്‌ കാക്കകൾ ഭക്ഷ്യയോഗ്യമല്ലാത്ത അശുദ്ധജീവികളായിരുന്നു. (ലേവ 11:13, 15) ഈ അശുദ്ധപക്ഷിക്കുവേണ്ടിപ്പോലും ദൈവം കരുതുന്നെങ്കിൽ തന്നിൽ ആശ്രയിക്കുന്നവരെ ദൈവം ഒരിക്കലും ഉപേക്ഷിക്കില്ലെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും.

പറമ്പിലെ ലില്ലിച്ചെടികൾ
പറമ്പിലെ ലില്ലിച്ചെടികൾ

‘ലില്ലിച്ചെടികൾ എങ്ങനെ വളരുന്നെന്നു നോക്കി’ അവയിൽനിന്ന്‌ ‘പഠിക്കാൻ’ യേശു ശിഷ്യന്മാരോടു പറഞ്ഞു. ബൈബിൾഭാഷാന്തരങ്ങളിൽ പൊതുവേ ‘ലില്ലിച്ചെടികൾ’ എന്നു തർജമ ചെയ്‌തിരിക്കുന്ന മൂലഭാഷാപദത്തിനു സാധ്യതയനുസരിച്ച്‌ ടൂലിപ്പ്‌, അനെമണി, ഹൈയാസിന്ത്‌, ഐറിസ്‌, ഗ്ലാഡിയോലസ്‌ എന്നിങ്ങനെയുള്ള പൂക്കളിൽ ഏതിനെ വേണമെങ്കിലും കുറിക്കാനാകുമായിരുന്നു. യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്‌ അനെമണി എന്ന ലില്ലിച്ചെടിയായിരിക്കാം എന്നാണു ചില പണ്ഡിതന്മാർ പറയുന്നത്‌. എന്നാൽ യേശു ലില്ലിവർഗത്തിൽപ്പെട്ട ചെടികളെക്കുറിച്ച്‌ പൊതുവായി നടത്തിയ ഒരു പ്രസ്‌താവന മാത്രമായിരിക്കാം അത്‌. കടുഞ്ചുവപ്പു നിറമുള്ള ക്രൗൺ അനെമണി ആണ്‌ (അനെമണി കൊറോനേറിയ) ചിത്രത്തിൽ കാണിച്ചിരിക്കുന്നതെങ്കിലും നീല, റോസ്‌, പർപ്പിൾ, വെള്ള എന്നീ നിറങ്ങളിലും ഇവ കാണപ്പെടാറുണ്ട്‌. ഇസ്രായേലിൽ ഇത്തരം ലില്ലിച്ചെടികൾ സർവസാധാരണമാണ്‌.