വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവൻ “യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു”

അവൻ “യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു”

അവരുടെ വിശ്വാസം അനുകരിക്കുക

അവൻ “യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു”

ഗിൽഗാൽ പട്ടണത്തിൽ കൂടിവന്നിരിക്കുകയാണ്‌ ആ ജനം. വേനൽക്കാലം തുടങ്ങിയിട്ട്‌ കുറച്ചായി; ഇന്നത്തെ കലണ്ടറനുസരിച്ച്‌ മേയ്‌മാസമോ ജൂൺമാസമോ ആയിരിക്കണം. ഗോതമ്പുവയലുകളെല്ലാം നന്നേ വിളഞ്ഞ്‌, കൊയ്‌ത്തിനു പാകമായിരിക്കുന്നു. ദശാബ്ദങ്ങളോളം പ്രവാചകനും ന്യായാധിപനുമായി സേവിച്ച വിശ്വസ്‌തനായ ശമൂവേലാണ്‌ ജനത്തെ വിളിച്ചുകൂട്ടിയിരിക്കുന്നത്‌. ശമൂവേൽ തന്റെ മുമ്പിൽ നിൽക്കുന്നവരുടെ മുഖത്തേക്കു നോക്കി. ശ്വാസമടക്കി നിൽക്കുകയാണ്‌ എല്ലാവരും.

ആ ജനം വലിയൊരു പാതകം ചെയ്‌തിരിക്കുകയാണ്‌. പക്ഷേ തെറ്റിന്റെ ഗൗരവം അവർക്കു മനസ്സിലായിട്ടില്ല. തങ്ങളെ ഭരിക്കാൻ ഒരു മാനുഷരാജാവിനെ ആവശ്യപ്പെട്ടിരിക്കുകയാണ്‌ അവർ. അതുവഴി തങ്ങളുടെ രാജാവായ യഹോവയാം ദൈവത്തെയാണ്‌ അവർ തിരസ്‌കരിച്ചിരിക്കുന്നത്‌. അവന്റെ പ്രവാചകനോടും അവർ കടുത്ത അനാദരവു കാണിച്ചിരിക്കുന്നു! തെറ്റിന്റെ ഗൗരവം ജനത്തെ ബോധ്യപ്പെടുത്താൻ ശമൂവേൽ എന്താണു ചെയ്യാൻ പോകുന്നത്‌? ശമൂവേലിന്‌ അവരുടെ ഹൃദയങ്ങളിൽ അനുതാപം ഉളവാക്കാനാകുമോ?

“ഞാനോ വൃദ്ധനും നരച്ചവനുമായി,” ശമൂവേൽ സംസാരിച്ചുതുടങ്ങി. അവന്റെ നരച്ച തലമുടി ആ വാക്കുകൾക്ക്‌ ഗാംഭീര്യം പകർന്നു. “എന്റെ ബാല്യംമുതൽ ഇന്നുവരെയും ഞാൻ നിങ്ങൾക്കു നായകനായിരുന്നു,” അവൻ പറഞ്ഞു. (1 ശമൂവേൽ 11:14, 15; 12:2) വാർധക്യത്തിലും ശമൂവേലിന്റെ മനസ്സിലെ ബാല്യകാലസ്‌മരണകൾക്ക്‌ മങ്ങലേറ്റിട്ടില്ല. അന്ന്‌, ബാലനായിരിക്കെ അവൻ എടുത്ത തീരുമാനങ്ങളാണ്‌ യഹോവയോടുള്ള ഭക്തിയും വിശ്വസ്‌തതയും ഇന്നോളം മുറുകെപ്പിടിക്കാൻ അവനെ പ്രാപ്‌തനാക്കിയത്‌.

ചുറ്റുമുള്ള ആളുകൾ ദൈവഭയമില്ലാത്തവർ ആയിരുന്നതിനാൽ തന്റെ വിശ്വാസം കരുത്തുറ്റതാക്കി നിറുത്താൻ ശമൂവേൽ നല്ല ശ്രമം ചെയ്യേണ്ടിയിരുന്നു. ദൈവഭക്തിയില്ലാത്ത, ദുഷിച്ച ഈ ലോകത്തിൽ ജീവിക്കുന്ന നമുക്കും ഇതേ വെല്ലുവിളി ഉണ്ട്‌. അതുകൊണ്ട്‌ ശമൂവേലിന്റെ ജീവിതത്തിൽനിന്ന്‌ എന്തു പാഠം ഉൾക്കൊള്ളാനാകുമെന്ന്‌ നമുക്കു നോക്കാം.

യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്‌തുപോന്ന ബാലൻ

ശമൂവേലിന്റേത്‌ ഒരു അസാധാരണ ബാല്യമായിരുന്നു. മുലകുടി മാറി അധികം വൈകാതെ (ഏകദേശം നാലുവയസ്സുള്ളപ്പോൾ) ശീലോവിലുള്ള യഹോവയുടെ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യാനായി മാതാപിതാക്കൾ അവനെ അവിടെ കൊണ്ടുചെന്നാക്കി. റാമയിലെ അവന്റെ വീട്ടിൽനിന്ന്‌ 30 കിലോമീറ്റിലധികം ദൂരമുണ്ടായിരുന്നു ശീലോവിലേക്ക്‌. മാതാപിതാക്കളായ എൽക്കാനായും ഹന്നായും തങ്ങളുടെ കുഞ്ഞിനെ ആജീവനാന്ത ശുശ്രൂഷയ്‌ക്കായിട്ടാണ്‌ യഹോവയ്‌ക്ക്‌ സമർപ്പിച്ചത്‌; സമാഗമനകൂടാരത്തിൽ ഒരു നാസീർവ്രതസ്ഥനായി അവൻ സേവനം ചെയ്‌തുപോന്നു. a എന്തുകൊണ്ടാണ്‌ ആ മാതാപിതാക്കൾ അവനെ ഇത്ര ചെറുപ്പത്തിലേ തങ്ങളിൽനിന്ന്‌ അകന്നുതാമസിക്കാൻ അനുവദിച്ചത്‌? അവർക്ക്‌ അവനോടു സ്‌നേഹമില്ലായിരുന്നോ?

ശീലോവിൽ മകന്‌ ഒരു കുറവും വരില്ലെന്ന്‌ അവർക്ക്‌ ഉറപ്പുണ്ടായിരുന്നു. കാരണം, മഹാപുരോഹിതനായ ഏലിയോടൊപ്പമാണ്‌ ശമൂവേൽ ശുശ്രൂഷ ചെയ്‌തിരുന്നത്‌. അതുകൊണ്ട്‌ അവന്റെ കാര്യങ്ങൾ ഏലി പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. ഇതിനുപുറമേ, സമാഗമനകൂടാരവുമായി ബന്ധപ്പെട്ട ചില ജോലികൾ ചെയ്യുന്ന കുറെ സ്‌ത്രീകളും അവിടെയുണ്ടായിരുന്നു.—1 ശമൂവേൽ 2:22.

മാത്രമല്ല, ഒരുപാടു കാലത്തെ പ്രാർഥനകൾക്കും കാത്തിരിപ്പിനും ശേഷം ലഭിച്ച കടിഞ്ഞൂൽ പുത്രനെ ഹന്നായ്‌ക്കും എൽക്കാനായ്‌ക്കും എങ്ങനെ മറക്കാനാകും! ഒരു പുത്രനെ നൽകിയാൽ അവനെ ജീവപര്യന്തം ദൈവസേവനത്തിനായി സമർപ്പിച്ചുകൊള്ളാമെന്ന്‌ ഹന്നാ യഹോവയ്‌ക്ക്‌ നേർച്ച നേർന്നിരുന്നു. ഓരോ വർഷവും ശീലോവിലേക്കു വരുമ്പോൾ, ഹന്നാ ശമൂവേലിനുവേണ്ടി കയ്യില്ലാത്ത ഒരു കൊച്ചുകുപ്പായം തുന്നിക്കൊണ്ടുവരുമായിരുന്നു. സമാഗമനകൂടാരത്തിങ്കൽ സേവചെയ്യുമ്പോൾ ഇടാനായിരുന്നു അത്‌. മാതാപിതാക്കളുടെ ആ സന്ദർശനം കൊച്ചുശമൂവേലിനെ എത്ര സന്തോഷിപ്പിച്ചിട്ടുണ്ടാകും! അപ്പോഴൊക്കെ, ആ വിശുദ്ധ സ്ഥലത്ത്‌ യഹോവയെ സേവിക്കാൻ ലഭിച്ച അതുല്യ പദവിയെ വിലമതിക്കാൻ മാതാപിതാക്കൾ തീർച്ചയായും അവനെ പ്രോത്സാഹിപ്പിച്ചിരിക്കണം. മാതാപിതാക്കളിൽനിന്നുള്ള ഉപദേശങ്ങളും മാർഗദർശനവും കൈക്കൊണ്ട്‌ ആ ബാലൻ ദൈവപ്രീതിയിൽ വളർന്നുവന്നു.

ഇന്നത്തെ മാതാപിതാക്കൾക്ക്‌ ഹന്നായിൽനിന്നും എൽക്കാനായിൽനിന്നും ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട്‌. കുട്ടികൾക്കുവേണ്ടി ഭൗതികമായി കരുതാനുള്ള വ്യഗ്രതയിൽ അവരുടെ ആത്മീയ ആവശ്യങ്ങൾ അവഗണിക്കുന്ന രീതിയാണ്‌ മാതാപിതാക്കൾക്കിടയിൽ പൊതുവിൽ കണ്ടുവരുന്നത്‌. എന്നാൽ ശമൂവേലിന്റെ മാതാപിതാക്കൾ ആത്മീയ കാര്യങ്ങൾക്കാണ്‌ ഒന്നാം സ്ഥാനം കൊടുത്തത്‌. അവരുടെ ആ വീക്ഷണം ശമൂവേലിനെ സ്വാധീനിച്ചു എന്നതിൽ സംശയമില്ല. ശമൂവേൽ ദൈവഭക്തിയുള്ള ഒരു വ്യക്തിയായി വളർന്നുവന്നത്‌ അതിനു തെളിവാണ്‌.—സദൃശവാക്യങ്ങൾ 22:6.

ശീലോയ്‌ക്ക്‌ അടുത്തുള്ള കുന്നുകളിൽനിന്നു നോക്കിയാൽ താഴെ പട്ടണവും പട്ടണത്തിന്റെ ഒരുവശത്തായി താഴ്‌വാരവും കാണാമായിരുന്നു. ആ കുന്നുകളിലൂടെ കാഴ്‌ചകൾ കണ്ടുനടക്കുന്ന ശമൂവേൽ ബാലനെ മനസ്സിൽ കാണുക. പെട്ടെന്ന്‌ യഹോവയുടെ സമാഗമനകൂടാരം കണ്ണിൽപ്പെടുമ്പോൾ അവന്റെ മുഖത്തു വിരിയുന്ന ആഹ്ലാദവും അഭിമാനവും നിങ്ങൾക്ക്‌ വിഭാവന ചെയ്യാനാകുമോ? സമാഗമനകൂടാരം വിശുദ്ധമായ ഒരിടമായിരുന്നു. b ഏതാണ്ട്‌ 400 വർഷംമുമ്പ്‌ മോശയുടെ മേൽനോട്ടത്തിൻകീഴിൽ പണിയപ്പെട്ട ആ കൂടാരം ഭൂമിയിലെ സത്യാരാധനയുടെ ഏക കേന്ദ്രമായിരുന്നു.

ശമൂവേൽ ഈ വിശുദ്ധകൂടാരത്തെ വളരെയേറെ പ്രിയപ്പെട്ടിരുന്നു. “ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽ കൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്‌തുപോന്നു” എന്ന്‌ അവൻതന്നെ പിന്നീട്‌ എഴുതി. (1 ശമൂവേൽ 2:18) ശമൂവേൽ ധരിച്ചിരുന്ന കയ്യില്ലാത്ത കുപ്പായം, കൂടാരത്തിൽ അവൻ—പുരോഹിതഗോത്രത്തിൽപ്പെട്ടവൻ അല്ലായിരുന്നെങ്കിലും—പുരോഹിതന്മാരെ സഹായിച്ചിരുന്നു എന്നതിനു തെളിവാണ്‌. രാവിലെ അങ്കണത്തിലേക്കുള്ള വാതിൽ തുറന്നുകൊടുക്കുന്നതും വൃദ്ധനായ മഹാപുരോഹിതനെ സഹായിക്കുന്നതും അവന്റെ ജോലികളിൽപ്പെട്ടിരുന്നു. അവിടത്തെ സേവനം അവൻ ആസ്വദിച്ചിരുന്നെങ്കിലും അവിടെ നടന്നിരുന്ന ചില കാര്യങ്ങൾ അവന്റെ കുരുന്നുമനസ്സിനെ അസ്വസ്ഥമാക്കി.

അവൻ കളങ്കമില്ലാത്തവനായി നിലകൊണ്ടു

വളരെ ചെറുപ്പത്തിൽത്തന്നെ പല ദുഷ്‌കൃത്യങ്ങൾക്കും സാക്ഷിയാകേണ്ടിവന്നു ശമൂവേലിന്‌. ഏലിക്ക്‌ രണ്ടു പുത്രന്മാരുണ്ടായിരുന്നു, ഹൊഫ്‌നിയും ഫീനെഹാസും. “ഏലിയുടെ പുത്രന്മാർ നീചന്മാരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു” എന്ന്‌ വിവരണം പറയുന്നു. (1 ശമൂവേൽ 2:12) അവർ നീചന്മാർ ആയിരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ഈ വാക്യം വ്യക്തമാക്കുന്നു: അവർ യഹോവയെ ഓർക്കാത്തവരായിരുന്നു; അതായത്‌, ദൈവത്തിന്റെ നീതിനിഷ്‌ഠമായ നിയമങ്ങളും ചട്ടങ്ങളും അവർ ഗൗനിച്ചതേയില്ല. അവർ ചെയ്‌തുകൂട്ടിയ പാപങ്ങളുടെ മൂലകാരണം അതായിരുന്നു.

പുരോഹിതന്മാരുടെ കർത്തവ്യങ്ങളെക്കുറിച്ചും സമാഗമനകൂടാരത്തിൽ അവർ യാഗങ്ങൾ അർപ്പിക്കേണ്ടത്‌ എങ്ങനെയാണ്‌ എന്നതിനെക്കുറിച്ചും വ്യക്തമായ നിയമങ്ങൾ ദൈവം നൽകിയിരുന്നു. അതിന്‌ തക്കതായ കാരണവുമുണ്ടായിരുന്നു. ജനത്തിന്റെ പാപങ്ങൾ പോക്കി ദൈവദൃഷ്ടിയിൽ അവരെ ശുദ്ധീകരിക്കാനും അങ്ങനെ ദൈവത്തിൽനിന്നുള്ള അനുഗ്രഹങ്ങളും മാർഗദർശനവും പ്രാപിക്കാൻ അവരെ യോഗ്യരാക്കാനുമുള്ള ദൈവത്തിന്റെ ക്രമീകരണമായിരുന്നു ആ യാഗങ്ങൾ. എന്നാൽ ഹൊഫ്‌നിയും ഫീനെഹാസും ഈ യാഗങ്ങളോട്‌ കടുത്ത അനാദരവു കാണിക്കുകയും അങ്ങനെ ചെയ്യാൻ മറ്റു പുരോഹിതന്മാരെ പ്രേരിപ്പിക്കുകയും ചെയ്‌തു. c

ഇതെല്ലാം കണ്ട്‌ അമ്പരന്നുനിൽക്കുന്ന കൊച്ചുശമൂവേലിനെ നിങ്ങൾക്ക്‌ മനസ്സിൽ കാണാനാകുമോ? എളിയവരും ദരിദ്രരുമായ എത്രയെത്ര ആളുകളാണ്‌ ആശ്വാസവും ആത്മീയ കരുത്തും കൈക്കൊള്ളാമെന്ന പ്രതീക്ഷയിൽ വന്ന്‌ നിരാശരും അപമാനിതരുമായി തിരിച്ചുപോയിരുന്നത്‌! മാത്രമോ, സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്‌തിരുന്ന സ്‌ത്രീകളുമായി അസന്മാർഗിക പ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ട്‌ ഹൊഫ്‌നിയും ഫീനെഹാസും യഹോവയുടെ ധാർമിക നിയമങ്ങൾ കാറ്റിൽപ്പറത്തി. ഇതെല്ലാം കാണേണ്ടിവന്ന ശമൂവേലിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന്‌ ഊഹിക്കുക! (1 ശമൂവേൽ 2:22) ഏലി എന്തെങ്കിലും ചെയ്യുമെന്ന്‌ അവൻ പ്രത്യാശിച്ചിരിക്കാം.

ഈ പ്രശ്‌നങ്ങൾ സംബന്ധിച്ച്‌ എന്തെങ്കിലും ചെയ്യാനാകുമായിരുന്നത്‌ ഏലിക്കുമാത്രമാണ്‌. മഹാപുരോഹിതനെന്നനിലയിൽ സമാഗമനകൂടാരത്തിൽ നടക്കുന്ന ഏതു കാര്യത്തിന്റെയും ഉത്തരവാദിത്വം വഹിക്കേണ്ടിയിരുന്നത്‌ ഏലിയാണ്‌. മാത്രമല്ല, തങ്ങൾക്കും ദേശത്തെ മറ്റുള്ളവർക്കും ദോഷംവരുത്തുന്ന നടപടികളിൽ ഏർപ്പെട്ടിരുന്ന മക്കളെ തിരുത്തേണ്ട കടമയും പിതാവെന്നനിലയിൽ ഏലിക്കുണ്ടായിരുന്നു. പക്ഷേ നിസ്സാരമട്ടിലുള്ള ഒരു ശാസനയാണ്‌ ഏലി തന്റെ പുത്രന്മാർക്കു നൽകിയത്‌. (1 ശമൂവേൽ 2:23-25) വാസ്‌തവത്തിൽ, ഏലി അവർക്ക്‌ കടുത്ത ശിക്ഷണം നൽകേണ്ടതായിരുന്നു. കാരണം മരണാർഹമായ പാപങ്ങളാണ്‌ അവർ ചെയ്‌തുകൊണ്ടിരുന്നത്‌! അങ്ങനെ, ഒരു പിതാവിന്റെയും മഹാപുരോഹിതന്റെയും കർത്തവ്യങ്ങൾ നിർവഹിക്കുന്നതിൽ ഏലി ഒരുപോലെ പരാജയപ്പെട്ടു.

ഒടുവിൽ, സ്ഥിതിഗതികൾ തീർത്തും വഷളായപ്പോൾ, യഹോവ ഒരു പ്രവാചകനെ (പേരു വെളിപ്പെടുത്തിയിട്ടില്ല) ശക്തമായ ന്യായവിധി ദൂതുമായി ഏലിയുടെ അടുക്കലേക്ക്‌ അയച്ചു. ‘നീ നിന്റെ പുത്രന്മാരെ എന്നെക്കാൾ ബഹുമാനിക്കുന്നത്‌ എന്ത്‌?’ എന്ന്‌ യഹോവ ഏലിയോടു ചോദിച്ചു. ഏലിയുടെ കുടുംബത്തിൽ വലിയ ദുരന്തങ്ങൾ സംഭവിക്കുമെന്ന്‌ ദൈവം പറഞ്ഞു: അവന്റെ ദുർമാർഗികളായ പുത്രന്മാർ ഒരേ ദിവസംതന്നെ കൊല്ലപ്പെടും; അവന്റെ കുടുംബത്തിന്‌ പൗരോഹിത്യ പദവി നഷ്ടപ്പെടും. എന്നാൽ യഹോവയുടെ മുന്നറിയിപ്പിന്‌ ആ കുടുംബം ചെവികൊടുത്തോ? അതിന്റെ യാതൊരു സൂചനയും വിവരണത്തിൽ കാണുന്നില്ല.—1 ശമൂവേൽ 2:27–3:1.

ഈ ദുഷിച്ച അന്തരീക്ഷം ബാലനായ ശമൂവേലിനെ സ്വാധീനിച്ചോ? സമാഗമനകൂടാരത്തിലെ ദുഷ്‌ചെയ്‌തികളെക്കുറിച്ചുള്ള വിവരണങ്ങൾക്കിടയിലും ശമൂവേലിന്റെ ആത്മീയ പുരോഗതിയെക്കുറിച്ചുള്ള ചില സദ്വർത്തമാനങ്ങൾ നമുക്കു കാണാനാകും. ഉദാഹരണത്തിന്‌, “ശമൂവേൽ എന്ന ബാലനോ . . . യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്‌തുപോന്നു” എന്ന്‌ 1 ശമൂവേൽ 2:18-ൽ പറഞ്ഞിരിക്കുന്നതായി നാം കണ്ടുവല്ലോ. ചെറുപ്രായത്തിൽത്തന്നെ ശമൂവേലിന്റെ ജീവിതം ദൈവസേവനത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. അതേ അധ്യായത്തിന്റെ 21-ാം വാക്യം ഇങ്ങനെ പറയുന്നു: “ശമൂവേൽബാലനോ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു.” വളരുന്തോറും സ്വർഗീയ പിതാവുമായുള്ള അവന്റെ ബന്ധവും കരുത്തുറ്റതായിക്കൊണ്ടിരുന്നു. അതെ, യഹോവയുമായുള്ള അത്തരമൊരു അടുത്തബന്ധം ഏതു ദുഷിച്ച സ്വാധീനത്തെയും ചെറുക്കാൻ ഒരുവനെ പ്രാപ്‌തനാക്കും.

‘മഹാപുരോഹിതനും പുത്രന്മാർക്കും ഇങ്ങനെയൊക്കെ ചെയ്യാമെങ്കിൽ എനിക്കും എന്തുകൊണ്ട്‌ ആയിക്കൂടാ’ എന്നു വേണമെങ്കിൽ ശമൂവേലിനു ചിന്തിക്കാമായിരുന്നു. എന്നാൽ മറ്റുള്ളവർ, അവർ അധികാരസ്ഥാനത്തുള്ളവരായാൽപ്പോലും, ദുഷ്‌കൃത്യങ്ങൾ ചെയ്യുന്നു എന്നത്‌ നമുക്കു പാപം ചെയ്യാനുള്ള ലൈസൻസ്‌ നൽകുന്നില്ല. ഇന്ന്‌ പല ക്രിസ്‌തീയ യുവാക്കളും ശമൂവേലിനെപ്പോലെ യഹോവയ്‌ക്ക്‌ പ്രസാദകരമായ വിധത്തിൽ വളർന്നുവരുന്നവരാണ്‌, അവർക്ക്‌ മാതൃക വെക്കേണ്ടവർ അതിൽ പരാജയപ്പെടുമ്പോൾപ്പോലും.

ശമൂവേലിന്റെ ഈ ജീവിതഗതിക്ക്‌ എന്തു ഫലമുണ്ടായി? “ശമൂവേൽബാലനോ വളരുന്തോറും യഹോവെക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു” എന്ന്‌ തിരുവെഴുത്തുകൾ പറയുന്നു. (1 ശമൂവേൽ 2:26) അതെ, യഹോവയ്‌ക്കും യഹോവയെ സ്‌നേഹിച്ചിരുന്ന മറ്റാളുകൾക്കും അവൻ പ്രിയങ്കരനായിരുന്നു. ശീലോവിൽ നടക്കുന്ന കൊള്ളരുതായ്‌മകൾക്കെതിരെ തന്റെ ദൈവം നടപടി സ്വീകരിക്കും എന്ന്‌ ശമൂവേലിന്‌ ഉറപ്പുണ്ടായിരുന്നു, പക്ഷേ അത്‌ എപ്പോഴാണെന്ന്‌ അവൻ ചിന്തിച്ചിരിക്കാം.

“അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു”

ഒരു രാത്രി, ശമൂവേലിന്റെ മനസ്സിലെ ചോദ്യങ്ങൾക്ക്‌ ഉത്തരം കിട്ടി. നേരം പുലരാറായിരുന്നെങ്കിലും പുറത്ത്‌ ഇരുട്ടുണ്ടായിരുന്നു. കൂടാരത്തിലെ വിളക്ക്‌ അപ്പോഴും കത്തിക്കൊണ്ടിരുന്നു. ആ നിശ്ശബ്ദതയിൽ തന്നെ ആരോ വിളിക്കുന്നതായി ശമൂവേലിനു തോന്നി. എന്തെങ്കിലും സഹായത്തിനായി ഏലി വിളിക്കുന്നതായിരിക്കുമെന്നാണ്‌ അവൻ ആദ്യം കരുതിയത്‌. വൃദ്ധനായ ഏലിയുടെ കാഴ്‌ച ഏതാണ്ട്‌ നഷ്ടപ്പെട്ടിരുന്നു. ശമൂവേൽ എഴുന്നേറ്റ്‌ ധൃതിയിൽ ഏലിയുടെ അടുക്കലേക്ക്‌ പോയി. ചെരിപ്പിടാനൊന്നും നിൽക്കാതെ ഏലിയുടെ അടുത്തേക്ക്‌ ധൃതിപ്പെട്ട്‌ ഓടുന്ന കൊച്ചുശമൂവേലിനെ നിങ്ങൾക്ക്‌ മനസ്സിൽ കാണാനാകുന്നുണ്ടോ? ഏലിയോട്‌ എത്ര ആദരവോടും ദയയോടും കൂടെയാണ്‌ അവൻ ഇടപെട്ടിരുന്നത്‌! ഏലിയുടെ ഭാഗത്തുനിന്ന്‌ വലിയ വീഴ്‌ചകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഏലി അപ്പോഴും യഹോവയുടെ മഹാപുരോഹിതനായിരുന്നു. അക്കാര്യം ശമൂവേൽ ഒരിക്കലും വിസ്‌മരിച്ചില്ല.—1 ശമൂവേൽ 3:2-5.

ശമൂവേൽ ചെന്ന്‌ ഏലിയെ വിളിച്ചുണർത്തി, “അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ” എന്നു പറഞ്ഞു. “ഞാൻ വിളിച്ചില്ല; പോയി കിടന്നുകൊൾക” എന്നു പറഞ്ഞ്‌ ഏലി അവനെ തിരിച്ചയച്ചു. എന്നാൽ വീണ്ടും വീണ്ടും അതുതന്നെ സംഭവിച്ചു! ഒടുവിൽ ഏലിക്ക്‌ കാര്യം മനസ്സിലായി. അക്കാലത്ത്‌ യഹോവയിൽനിന്നുള്ള അരുളപ്പാടുകൾ ചുരുക്കമായിട്ടേ ലഭിച്ചിരുന്നുള്ളൂ; ദർശനങ്ങളും വിരളമായിരുന്നു. കാരണം ദേശം അത്ര അധഃപതിച്ചിരുന്നു. എന്നാൽ ഇപ്പോൾ യഹോവ എന്തോ പറയാൻ ഉദ്ദേശിക്കുന്നുണ്ടെന്ന്‌ ഏലിക്കു മനസ്സിലായി, ശമൂവേൽ എന്ന ബാലനിലൂടെയാണ്‌ അവൻ അതു പറയാൻപോകുന്നതെന്നും. ഇനി ആ സ്വരം കേൾക്കുമ്പോൾ എന്തു മറുപടി പറയണം എന്നു നിർദേശിച്ചിട്ട്‌ ഏലി അവനെ പറഞ്ഞയച്ചു. പിന്നെയും അവൻ ആ സ്വരം കേട്ടു. “ശമൂവേലേ, ശമൂവേലേ” എന്ന്‌ ആരോ അവനെ വിളിക്കുന്നു. “അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു” എന്ന്‌ ശമൂവേൽ പറഞ്ഞു.—1 ശമൂവേൽ 3:1, 5-10.

ഒടുവിലിതാ, തന്റെ വചനം കൈക്കൊള്ളാൻ മനസ്സുള്ള ഒരു ദാസനെ യഹോവ ശീലോവിൽ കണ്ടെത്തിയിരിക്കുന്നു! ജീവിതകാലത്തുടനീളം ശമൂവേൽ യഹോവയുടെ വചനം മനസ്സോടെ കൈക്കൊണ്ടു. നിങ്ങൾ അങ്ങനെയാണോ? ഇന്ന്‌, യഹോവയുടെ വചസ്സുകൾ കേൾക്കാൻ നമുക്ക്‌ രാത്രിയിൽ ഉറക്കമിളച്ചു കാത്തിരിക്കേണ്ടതില്ല. ഏതു സമയത്തു വേണമെങ്കിലും ദൈവത്തിന്റെ ശബ്ദം നമുക്കു കേൾക്കാനാകും, അവന്റെ വചനമായ ബൈബിളിലൂടെ. ദൈവത്തിന്റെ വാക്കു കേൾക്കുകയും അത്‌ കൈക്കൊള്ളുകയും ചെയ്യുന്നതനുസരിച്ച്‌ നമ്മുടെ വിശ്വാസം വർധിക്കും. ശമൂവേലിന്റെ കാര്യത്തിൽ അതു സത്യമായിരുന്നു.

ശീലോവിലെ ആ രാത്രി ശമൂവേലിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അപ്പോൾമുതൽ അവൻ യഹോവയുടെ പ്രവാചകനും വക്താവുമായി. യഹോവയുടെ സന്ദേശം ഏലിയെ അറിയിക്കാൻ ശമൂവേലിന്‌ ആദ്യം ഭയമായിരുന്നു. കാരണം, ആ കുടുംബത്തിനു ഭവിക്കാനിരുന്ന ദുരന്തത്തെക്കുറിച്ചുള്ള അന്തിമ പ്രഖ്യാപനമായിരുന്നു അത്‌; യഹോവ മുമ്പ്‌ അരുളിച്ചെയ്‌ത ന്യായവിധി ഉടനെ നിവൃത്തിയേറുമായിരുന്നു. ശമൂവേൽ ധൈര്യം സംഭരിച്ച്‌ ഏലിയുടെ അടുക്കൽ ചെന്നു. ദൈവത്തിൽനിന്നുള്ള ന്യായവിധി ഏലി താഴ്‌മയോടെ കൈക്കൊണ്ടു. താമസിയാതെ, യഹോവ പറഞ്ഞതെല്ലാം അക്ഷരംപ്രതി സംഭവിച്ചു. ഇസ്രായേൽ ഫെലിസ്‌ത്യരുമായി യുദ്ധം ചെയ്‌തു; ഹൊഫ്‌നിയും ഫീനെഹാസും ഒരുദിവസംതന്നെ കൊല്ലപ്പെട്ടു. യഹോവയുടെ വിശുദ്ധപെട്ടകം പിടിക്കപ്പെട്ടെന്ന വാർത്തകേട്ട്‌ ഏലിയും മരിച്ചു.—1 ശമൂവേൽ 3:10-18; 4:1-18.

വിശ്വസ്‌തനായ പ്രവാചകൻ എന്ന ശമൂവേലിന്റെ ഖ്യാതി നാൾക്കുനാൾ വർധിച്ചുവന്നു. “യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്റെ വചനങ്ങളിൽ ഒന്നും നിഷ്‌ഫലമാകുവാൻ (യഹോവ) ഇടവരുത്തിയില്ല” എന്ന്‌ വിവരണം പറയുന്നു.—1 ശമൂവേൽ 3:19.

“ശമൂവേൽ യഹോവയോടു അപേക്ഷിച്ചു”

ശമൂവേലിന്റെ നല്ല നേതൃത്വത്തിൻകീഴിൽ ഇസ്രായേല്യർ ആത്മീയമനസ്‌കരും വിശ്വസ്‌തരുമായിത്തീർന്നു എന്നാണോ? അല്ല. തങ്ങൾക്ക്‌ ന്യായപാലനം ചെയ്യാൻ ഒരു പ്രവാചകൻ പോരെന്ന്‌ കുറച്ചുകഴിഞ്ഞപ്പോൾ അവർക്കു തോന്നി. ചുറ്റുമുള്ള ജനതകളെപ്പോലെ തങ്ങളെ ഭരിക്കാൻ ഒരു മാനുഷരാജാവ്‌ വേണമെന്ന്‌ അവർ ആഗ്രഹിച്ചു. യഹോവയുടെ നിർദേശപ്രകാരം ശമൂവേൽ അവരുടെ ആഗ്രഹത്തിനു വഴങ്ങി. പക്ഷേ, അവരുടെ പാപത്തിന്റെ കാഠിന്യം അവരെ ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടത്‌ അവന്റെ കർത്തവ്യമായിരുന്നു. അവർ തിരസ്‌കരിച്ചത്‌ വെറുമൊരു മനുഷ്യനെയല്ലായിരുന്നു, ദൈവമായ യഹോവയെ ആയിരുന്നു! അങ്ങനെയാണ്‌ ശമൂവേൽ ഇസ്രായേൽ ജനതയെ ഗിൽഗാലിൽ വിളിച്ചുകൂട്ടിയത്‌.

ഇസ്രായേല്യരെ സംബോധന ചെയ്‌തുകൊണ്ട്‌ ശമൂവേൽ സംസാരിച്ചുതുടങ്ങി. വൃദ്ധനായ ശമൂവേൽ ആദ്യം തന്റെ വിശ്വസ്‌ത ജീവിതഗതിയെക്കുറിച്ച്‌ ജനത്തെ അനുസ്‌മരിപ്പിച്ചു. തുടർന്ന്‌, യഹോവയോട്‌ അമ്പരപ്പിക്കുന്ന ഒരു അപേക്ഷ നടത്തി. ഇടിയും മഴയും അയയ്‌ക്കണമേയെന്ന്‌ അവൻ യഹോവയോട്‌ അപേക്ഷിച്ചു.—1 ശമൂവേൽ 12:17, 18.

വേനൽക്കാലത്ത്‌ ഒരിക്കലും അവിടെ ഇടിയും മഴയും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ശമൂവേലിന്റെ അപേക്ഷ പലരിലും ചിരിയുണർത്തിയിരിക്കാം. പക്ഷേ ഏവരെയും ഞെട്ടിച്ചുകൊണ്ട്‌ ആകാശം പെട്ടെന്ന്‌ കറുത്തിരുണ്ടു. ശക്തിയായ കാറ്റിൽ വയലേലകൾ ആടിയുലഞ്ഞു. കാർമേഘങ്ങൾ ഗർജിച്ചു. മഴ കോരിച്ചൊരിഞ്ഞു. ആളുകളുടെ പ്രതികരണം എന്തായിരുന്നു? “ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.” ഒടുവിൽ തങ്ങളുടെ പാപത്തിന്റെ ഗൗരവം അവർ തിരിച്ചറിഞ്ഞു!—1 ശമൂവേൽ 12:18, 19.

ശമൂവേലല്ല, അവന്റെ ദൈവമായ യഹോവയാണ്‌ മത്സരികളായ ആ ജനത്തെ അനുതപിക്കാൻ പ്രേരിപ്പിച്ചത്‌. ബാല്യംമുതൽ ജീവിതാവസാനംവരെ ശമൂവേൽ തന്റെ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചു. യഹോവ അവന്‌ പ്രതിഫലം നൽകുകയും ചെയ്‌തു. യഹോവ മാറ്റമില്ലാത്തവനാണ്‌. ശമൂവേലിനെപ്പോലെ വിശ്വസ്‌തതയോടെ തന്നെ സേവിക്കുന്നവരെ ഇന്നും അവൻ തുണയ്‌ക്കുന്നു.

[അടിക്കുറിപ്പുകൾ]

a നാസീർവ്രതസ്ഥർ ലഹരിപാനീയങ്ങൾ ഉപയോഗിക്കുകയോ മുടി മുറിക്കുകയോ ചെയ്യാൻ പാടില്ലായിരുന്നു. മിക്കവരും ഒരു നിശ്ചിത കാലത്തേക്കാണ്‌ വ്രതം സ്വീകരിച്ചിരുന്നത്‌. എന്നാൽ, ശിംശോൻ, ശമൂവേൽ, സ്‌നാപക യോഹന്നാൻ തുടങ്ങിയവർ ആജീവനാന്തം നാസീർവ്രതം അനുഷ്‌ഠിച്ചവരാണ്‌.

b വിശുദ്ധമന്ദിരം ദീർഘചതുരാകൃതിയിലുള്ള ഒരു നിർമിതി ആയിരുന്നു; തടികൊണ്ടുള്ള ചട്ടക്കൂടിൽ തീർത്ത വലിയൊരു കൂടാരം. നീർനായത്തോൽ, ചിത്രപ്പണി ചെയ്‌ത തുണി, സ്വർണത്തിലും വെള്ളിയിലും പൊതിഞ്ഞ വിലകൂടിയ മരപ്പലകകൾ എന്നിങ്ങനെ ഏറ്റവും മുന്തിയ സാമഗ്രികളാണ്‌ അതിന്റെ നിർമാണത്തിനായി ഉപയോഗിച്ചത്‌. ദീർഘചതുരാകൃതിയിലുള്ള ഒരു അങ്കണത്തിലായിരുന്നു ഈ വിശുദ്ധമന്ദിരം. യാഗങ്ങൾ അർപ്പിക്കാൻ സവിശേഷമായൊരു യാഗപീഠവും അവിടെയുണ്ടായിരുന്നു. കാലാന്തരത്തിൽ, പുരോഹിതന്മാരുടെ ഉപയോഗാർഥം കൂടാരത്തിന്റെ വശങ്ങളിൽ അറകൾ നിർമിക്കുകയുണ്ടായി. ഇത്തരമൊരു അറയിലായിരിക്കണം ശമൂവേൽ ഉറങ്ങിയിരുന്നത്‌.

c അത്തരം അനാദരവിന്റെ രണ്ട്‌ ഉദാഹരണങ്ങൾ വിവരണത്തിൽ കാണാം. യാഗവസ്‌തുവിന്റെ ഏതു ഭാഗമാണ്‌ പുരോഹിതന്‌ അവകാശപ്പെട്ടതെന്ന്‌ ന്യായപ്രമാണത്തിൽ വ്യക്തമായി പറഞ്ഞിരുന്നു. (ആവർത്തനപുസ്‌തകം 18:3) എന്നാൽ സമാഗമനകൂടാരത്തിലെ നീചരായ പുരോഹിതന്മാർ മറ്റൊരു സമ്പ്രദായം കൊണ്ടുവന്നു: ആളുകൾ യാഗം കഴിക്കാൻ ഒരുങ്ങുമ്പോൾ ഈ പുരോഹിതന്മാർ അവരുടെ പരിചാരകരെ പറഞ്ഞുവിടും. അവർ ചെന്ന്‌ അടുപ്പത്തിരിക്കുന്ന ഉരുളിയിൽനിന്ന്‌ മുപ്പല്ലികൊണ്ട്‌ മാംസം കുത്തിയെടുക്കും. മുപ്പല്ലിയിൽ പിടിച്ച നല്ല മാംസക്കഷണങ്ങൾ അവർ പുരോഹിതന്‌ കൊണ്ടുവന്നു കൊടുക്കും. മറ്റൊരു സമ്പ്രദായവും അവർക്കുണ്ടായിരുന്നു: യാഗപീഠത്തിന്മേൽ യാഗവസ്‌തു ദഹിപ്പിക്കാൻ കൊണ്ടുവരുമ്പോൾ ഈ പുരോഹിതന്മാർ ബാല്യക്കാരെ അയച്ച്‌ യാഗം കഴിക്കാനെത്തുന്നവരെ ഭീഷണിപ്പെടുത്തി, മേദസ്സ്‌ യഹോവയ്‌ക്കു കാഴ്‌ചവെക്കുന്നതിനുമുമ്പുതന്നെ പച്ചമാംസം പിടിച്ചുവാങ്ങും.—ലേവ്യപുസ്‌തകം 3:3-5; 1 ശമൂവേൽ 2:13-17.

[17-ാം പേജിലെ ചിത്രം]

ഭയമുണ്ടായിരുന്നെങ്കിലും ശമൂവേൽ യഹോവയിൽനിന്നുള്ള ന്യായവിധി സന്ദേശം ഏലിയെ അറിയിച്ചു

[18-ാം പേജിലെ ചിത്രം]

ശമൂവേൽ വിശ്വാസത്തോടെ പ്രാർഥിച്ചു; ഇടിയും മഴയും അയച്ച്‌ യഹോവ ഉത്തരമരുളി