യുവജനങ്ങൾ ചോദിക്കുന്നു
എനിക്കു കൂട്ടുകാർ ആരുമില്ലാത്തത് എന്തുകൊണ്ടാണ്?
നിങ്ങൾ ഓൺലൈനിലാണ്. ഒരു ഫോട്ടോയിൽ നിങ്ങളുടെ കണ്ണുകൾ ഉടക്കുന്നു. കൂട്ടുകാർ എല്ലാവരുംതന്നെ അതിലുണ്ട്. ഒരു പാർട്ടിയിൽ അവരെല്ലാം അടിച്ചുപൊളിക്കുകയാണ്! എന്നാൽ എന്തോ ഒരു കുറവുണ്ട്... ശരിക്കും പറഞ്ഞാൽ ഒരാളുടെ കുറവ്—നിങ്ങളുടെ!!
‘എന്നെ മാത്രം ക്ഷണിക്കാഞ്ഞത് എന്തുകൊണ്ടാണ്?’ നിങ്ങൾ അതിശയിക്കുന്നു.
നിങ്ങളുടെ ആകാംക്ഷ നീരസത്തിനു വഴിമാറുന്നു. വഞ്ചിക്കപ്പെട്ടതായി, എല്ലാ സുഹൃദ്ബന്ധങ്ങളും ഒരു ചീട്ടുകൊട്ടാരംപോലെ തകർന്നടിഞ്ഞതായി നിങ്ങൾക്കു തോന്നുന്നു! ഏകാന്തതയുടെ ഒരു തിര വന്ന് നിങ്ങളെ അടിച്ചൊഴുക്കിക്കൊണ്ടുപോയി. “എനിക്കു കൂട്ടുകാർ ആരുമില്ലാത്തത് എന്തുകൊണ്ടാണ്,” സ്വയം ചോദിച്ചുപോകുന്നു.
ഏകാന്തതയുണ്ടോ എന്നു പരിശോധിക്കുക
ശരിയോ തെറ്റോ
കുറെ കൂട്ടുകാരുണ്ടെങ്കിൽ നിങ്ങൾ ഒരിക്കലും തനിച്ചാണെന്നു തോന്നില്ല.
സോഷ്യൽ നെറ്റ്വർക്കിൽ ചേരുകയാണെങ്കിൽ നിങ്ങൾ ഒരിക്കലും തനിച്ചാണെന്നു തോന്നില്ല.
ഒരുപാടു മെസേജുകൾ അയയ്ക്കുകയാണെങ്കിൽ നിങ്ങൾ ഒരിക്കലും തനിച്ചാണെന്നു തോന്നില്ല.
മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുകയാണെങ്കിൽ നിങ്ങൾ ഒരിക്കലും തനിച്ചാണെന്നു തോന്നില്ല.
ഈ നാലു പ്രസ്താവനകളുടെയും ഉത്തരം തെറ്റാണ്.
എന്തുകൊണ്ട്?
സൗഹൃദവും ഏകാന്തതയും—വസ്തുതകൾ
കുറെ കൂട്ടുകാരുണ്ടെങ്കിൽ ഒരിക്കലും ഏകാന്തത തോന്നില്ല എന്നു വിചാരിക്കരുത്!
“എന്റെ കൂട്ടുകാരെക്കുറിച്ച് എനിക്കു കരുതലുണ്ട്. പക്ഷേ, അവർക്ക് എന്റെ കാര്യത്തിൽ എന്തെങ്കിലും താത്പര്യമുള്ളതായി തോന്നാറില്ല. നിങ്ങൾക്കു ചുറ്റും ഒരുപാടു കൂട്ടുകാരുള്ളപ്പോഴും നിങ്ങൾ തീർത്തും ഒറ്റപ്പെടുന്നതായി തോന്നിയേക്കാം. നിങ്ങളെ സ്നേഹിക്കണമെന്നോ നിങ്ങളെ ആവശ്യമുണ്ടെന്നോ അവർക്കു തോന്നാറില്ല.”—ആൻ.
സോഷ്യൽ നെറ്റ്വർക്കിൽ ചേരുകയാണെങ്കിൽ ഒരിക്കലും ഏകാന്തത തോന്നില്ല എന്നു വിചാരിക്കരുത്!
“ചിലർ ശില്പങ്ങൾ ശേഖരിക്കുന്നതുപോലെയാണ് ഓൺലൈനിലൂടെ കൂട്ടുകാരെ ശേഖരിക്കുന്നത്. ഒരു മുറി നിറയെ ശില്പങ്ങൾ ശേഖരിച്ചാലും അവ നമ്മളെ സ്നേഹിക്കില്ല. അവരുമായി നിങ്ങൾക്ക് നല്ല സൗഹൃദങ്ങളില്ലെങ്കിൽ ആ കൂട്ടുകാർ കേവലം ജീവനില്ലാത്ത ശില്പങ്ങൾപോലെയാണ്.”—എലൈൻ.
ഒരുപാടു മെസേജുകൾ അയയ്ക്കുകയാണെങ്കിൽ ഒരിക്കലും ഏകാന്തത തോന്നില്ല എന്നു വിചാരിക്കരുത്!
“ഏകാന്തത തോന്നുമ്പോൾ കൂട്ടുകാർ ആരെങ്കിലും മെസേജ് അയച്ചിട്ടുണ്ടോ എന്നു നിങ്ങൾ ഫോണിൽ ഇടയ്ക്കിടെ നോക്കും. ആരും നിങ്ങൾക്കു മെസേജ് അയച്ചിട്ടില്ല എന്ന് അറിയുമ്പോൾ നിങ്ങളുടെ ഏകാന്തതയുടെ ആഴം കൂടും!”—സെറീന.
മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുകയാണെങ്കിൽ ഒരിക്കലും ഏകാന്തത തോന്നില്ല എന്നു വിചാരിക്കരുത്!
“ഞാൻ മിക്കപ്പോഴും എന്റെ കൂട്ടുകാർക്കുവേണ്ടി പലതും ചെയ്യാറുണ്ട്. പക്ഷേ, അവർ തിരിച്ച് അങ്ങനെ ചെയ്യുന്നതായി എനിക്കു തോന്നിയിട്ടില്ല. അവർക്കുവേണ്ടി എന്തും ചെയ്യാൻ എനിക്കു മടിയില്ല. പക്ഷേ, അവർ തിരിച്ചു ദയ കാണിക്കാതെ വരുമ്പോൾ എനിക്ക് അതിശയം തോന്നാറുണ്ട്.”—റിച്ചാർഡ്.
ചുരുക്കത്തിൽ: ഏകാന്തത നമ്മുടെതന്നെ ഒരു മാനസികാവസ്ഥയാണ്. “അത് ഒരാളുടെ ഉള്ളിൽനിന്ന് വരുന്നതാണ്, അല്ലാതെ പുറത്തുനിന്നല്ല,” ചെറുപ്പക്കാരിയായ ജെനറ്റ് പറയുന്നു.
നിങ്ങൾക്കു കൂട്ടുകാരില്ലെന്നും ഒറ്റയ്ക്കാണെന്നും തോന്നുന്നെങ്കിൽ എന്തു ചെയ്യാനാകും?
എങ്ങനെ വിജയിക്കാം
ആത്മവിശ്വാസം വളർത്തിയെടുക്കുക.
“സുരക്ഷിതത്വമില്ല എന്ന തോന്നലിൽ നിന്നാണ് ഏകാന്തത വേരു പിടിച്ചു തുടങ്ങുന്നത്. മറ്റൊരാളുടെ ഇഷ്ടത്തിന് നമ്മൾ യോഗ്യരല്ല എന്ന തോന്നലുണ്ടായാൽ സുഹൃദ്ബന്ധങ്ങൾ തുടങ്ങാനും തുടരാനും വളരെ ബുദ്ധിമുട്ടായിരിക്കും.”—ജെനറ്റ്.
ബൈബിൾ പറയുന്നത്: “അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.” (ഗലാത്യർ 5:14) നല്ല സൗഹൃദങ്ങൾ ആസ്വദിക്കുന്നതിനു നമുക്ക് ആത്മാഭിമാനം ഉണ്ടായിരിക്കണം, അതായത്, നമ്മളെത്തന്നെ സ്നേഹിക്കണം. പക്ഷേ അത് അഹങ്കാരമായി മാറാതിരിക്കാൻ സൂക്ഷിക്കണം.—ഗലാത്യർ 6:3, 4.
സ്വയം പരിതപിക്കുന്നത് ഒഴിവാക്കുക.
“ഏകാന്തത മണൽചുഴിപോലെയാണ്. എത്രത്തോളം അതിലേക്കു താണുപോകുന്നുവോ കയറിവരാനും അത്രത്തോളം ബുദ്ധിമുട്ടായിരിക്കും. നിങ്ങൾ എത്രതന്നെ സ്വയം പരിതപിക്കുന്നുവോ അത്രതന്നെ മറ്റുള്ളവർ സൗഹൃദത്തിനായി നിങ്ങളുടെ അടുത്തേക്കു വരാനും മടിക്കും. അങ്ങനെ നിങ്ങൾ ഏകാന്തതയിൽ ആണ്ടുപോകും.”—എറിൻ.
ബൈബിൾ പറയുന്നത്: “സ്നേഹം . . . തൻകാര്യം നോക്കുന്നില്ല.” (1 കൊരിന്ത്യർ 13:4, 5) നമ്മളെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിച്ചുകൊണ്ടിരുന്നാൽ നമുക്കു മറ്റുള്ളവരോട് മനസ്സലിവ് തോന്നില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവർ നമ്മളുമായി കൂട്ടുകൂടാനുള്ള സാധ്യതയും കുറവാണ്. (2 കൊരിന്ത്യർ 12:15) ഇതു ചിന്തിക്കുക: മറ്റുള്ളവരുടെ പെരുമാറ്റത്തിന് അനുസരിച്ചാണു നമ്മുടെ വിജയം അളക്കുന്നതെങ്കിൽ നിങ്ങൾ തോറ്റതുതന്നെ! “എന്നെ ആരും വിളിക്കുന്നില്ല,” “എന്നെ ആരും എവിടേക്കും ക്ഷണിക്കാറില്ല” ഇങ്ങനെയൊക്കെ പറയുന്നവർ അവരുടെ സന്തോഷം മറ്റുള്ളവരുടെ കൈകളിൽ ഏൽപ്പിക്കുന്നതുപോലെയാണ്. അത് നമ്മൾ മറ്റുള്ളവർക്കു കണക്കിലധികം അധികാരം കൊടുക്കുന്നതുപോലെയല്ലേ?
ആരെയെങ്കിലും സുഹൃത്താക്കാൻവേണ്ടി നമ്മുടെ നിലവാരം കളഞ്ഞുകുളിക്കരുത്.
“ഏകാന്തതയുള്ള ആളുകൾ മറ്റുള്ളവരുടെ ശ്രദ്ധ ആഗ്രഹിക്കുന്നു. ആ ശ്രദ്ധ ലഭിക്കുന്നത് ആരിൽനിന്നായാലും അവർ അങ്ങോട്ടു തിരിയും. താൻ വേണ്ടപ്പെട്ടവനാണെന്ന തോന്നൽ മാത്രമാണ് അവർക്ക് ആവശ്യം. ചില ആളുകൾ നിങ്ങൾ വേണ്ടപ്പെട്ടവരാണെന്നു തോന്നിപ്പിക്കും. പക്ഷേ, അവർ നിങ്ങളെ മുതലെടുക്കും. അപ്പോൾ മുമ്പത്തേതിലും കൂടുതൽ ഏകാന്തത തോന്നും.”—ബ്രയൻ.
ബൈബിൾ പറയുന്നത്: “ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും; എന്നാൽ വിഡ്ഢികളോടു കൂട്ടുകൂടുന്നവൻ ദുഃഖിക്കേണ്ടിവരും.” (സുഭാഷിതങ്ങൾ 13:20) പട്ടിണി കിടക്കുന്ന ഒരാൾ കിട്ടുന്ന എന്തും കഴിക്കും. അതുപോലെ കൂട്ടുകാരെ കിട്ടാൻ ഒരുപാട് ആഗ്രഹിക്കുന്നവർ അവരെ അന്വേഷിച്ച് ഏതു മോശമായ വഴിക്കും പോകും. അങ്ങനെയുള്ള സൗഹൃദം തികച്ചും സ്വാഭാവികമാണെന്നും അതിലും നല്ലതൊന്നും പ്രതീക്ഷിക്കാനില്ലെന്നും അവർ വിചാരിച്ചേക്കാം. എന്നാൽ അവർ പെട്ടെന്നുതന്നെ ആരുടെയെങ്കിലും ചതിക്കുഴിയിൽ വീഴും.
രത്നചുരുക്കം: എല്ലാവർക്കും എപ്പോഴെങ്കിലുമൊക്കെ ഏകാന്തത തോന്നിയേക്കാം. ചിലർക്ക് അത് കൂടുതൽ അനുഭവപ്പെട്ടേക്കാം. എന്നാൽ ഏകാന്തത, തകർത്തുകളയുന്ന ഒരു വികാരമാണ്. അത് നമ്മുടെ ഒരു തോന്നൽ മാത്രമാണെന്ന് ഒടുവിലായിരിക്കും തിരിച്ചറിയുന്നത്. നമ്മുടെതന്നെ ചിന്തകളാണ് അത്തരം തോന്നലുകളിലേക്കു നയിക്കുന്നത്. എന്നാൽ അത്തരം ചിന്തകൾക്കു കടിഞ്ഞാണിടാൻ കഴിയും!
മറ്റുള്ളവരിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കാതിരിക്കുക. “ഒരാളും എല്ലാ കാലത്തും നിങ്ങളുടെ ഉറ്റസുഹൃത്തായിരിക്കുമെന്നു ചിന്തിക്കരുത്. പക്ഷേ നിങ്ങളുടെ ക്ഷേമത്തിൽ താത്പര്യമുള്ള ആളുകളെ നിങ്ങൾ കണ്ടെത്തും. ആ കരുതൽതന്നെ ധാരാളം. അങ്ങനെയാണെങ്കിൽ ഒറ്റപ്പെടുന്നതായി ഒരു തോന്നൽപോലും നിങ്ങൾക്കുണ്ടാകില്ല,” ജെനറ്റ് പറയുന്നു.
കൂടുതൽ സഹായം വേണോ? “ സൗഹൃദത്തെക്കുറിച്ചുള്ള ഭയം മറികടക്കുക” എന്ന വിഷയം വായിക്കുക. “ഏകാന്തതയെ തരണം ചെയ്യുക” എന്ന പിഡിഎഫ് ഡൗൺലോഡ് ചെയ്യുക.